ന്യൂഡൽഹി: ജനുവരി 22 ന് നടന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ അപലപിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പേരിൽ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർക്കും മകൾ സൂര്യ അയ്യർക്കും ഡൽഹിയിലെ ജംഗ്പുരയിലെ വീട് ഒഴിയാൻ നോട്ടീസ് ലഭിച്ചു. റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ (ആർഡബ്ല്യുഎ) അയച്ച നോട്ടീസിൽ മറ്റ് നിവാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതോ സമാധാനത്തിന് ഭംഗം വരുത്തുന്നതോ ആയ പ്രതികരണങ്ങൾ നടത്തരുതെന്ന് പറയുന്നു.
മണിശങ്കർ അയ്യരുടെ മകൾ സുരന്യ “മതവിദ്വേഷം പ്രകടിപ്പിക്കുന്ന പരാമർശം നടത്തുകയും, സമൂഹത്തിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും” ചെയ്തെന്നാണ് വിമർശനം. പിതാവും മകളും ഒന്നുകിൽ സംഭവത്തിൽ മാപ്പ് പറയുകയോ അല്ലെങ്കിൽ വീട് വിട്ടിറങ്ങുകയോ വേണമെന്നാണ് റസിഡൻസ് അസോസിയേഷന്റെ ആവശ്യം.
രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പ്രതിഷേധിച്ചാണ് താൻ നിരാഹാരമിരിക്കുന്നതെന്ന് ജനുവരി 20ന് ഫേസ്ബുക്ക് പോസ്റ്റിൽ സുരന്യ അയ്യർ അവകാശപ്പെട്ടിരുന്നു. മുസ്‌ലിം പൗരന്മാരോടുള്ള സ്‌നേഹത്തിൻ്റെയും ദുഃഖത്തിൻ്റെയും പ്രകടനമാണ് ഈ നിരാഹാരമെന്നും അവർ പറഞ്ഞു.
സുരന്യയുടെ പ്രതികരണം വിദ്യാസമ്പന്നനായ ഒരു വ്യക്തിക്ക് ചേരാത്തതാണെന്നു റസിഡന്റ്സ് അസോസിയേഷൻ പറയുന്നു. മകളുടെ പോസ്റ്റിനെ അപലപിക്കാനും അല്ലെങ്കിൽ വീടുവിട്ടിറങ്ങാനും മണിശങ്കർ അയ്യരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളെ പ്രകോപിപ്പിക്കരുതെന്നും പൗരന്മാർക്കിടയിൽ വിദ്വേഷവും അവിശ്വാസവും സൃഷ്ടിക്കരുതെന്നും അസോസിയേഷൻ ഇരുവരോടും അഭ്യർത്ഥിച്ചു.