കൊൽക്കത്ത ബലാത്സംഗ കൊലപാതകം: സമരം അവസാനിപ്പിക്കില്ല, സുപ്രീം കോടതി നിർദേശം അംഗീകരിക്കില്ലെന്ന് ഡോക്ടർമാർ

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ആരംഭിച്ച സമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ. സമരം അവസാനിപ്പിക്കണമെന്ന സുപ്രീം കോടതി നിർദേശം അംഗീകരിക്കില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്.

വനിത ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തിൽ ഇടപെട്ട സുപ്രീം കോടതി ഇന്നലെ, സമരം ചെയ്യുന്ന ഡോക്ട‍ർമാരോട് പ്രതിഷേധം അവസാനിപ്പിച്ച് സേവനം തുടരാൻ നിർദ്ദേശിച്ചിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ ജോലിയിലേക്ക് മടങ്ങണമെന്നാണ് കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നത്. പൊതുസമൂഹത്തിന് സേവനം നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ബാധ്യതയുണ്ടെന്ന് മറക്കരുതെന്നും ഡോക്ട‍മാർ തിരികെ പ്രവേശിച്ചില്ലെങ്കിൽ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.

എന്നാൽ കൊൽക്കത്ത പൊലീസ് കമ്മീഷണറും ആരോഗ്യ സെക്രട്ടറിയും രാജി വെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആരോഗ്യ വകുപ്പ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നും ജൂനിയർ ഡോക്ടർമാർ അറിയിച്ചു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പർദിവാല, മനോജ് മിസ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഡോക്ടർമാരോട് ജോലിയിൽ തിരികെ പ്രവേശിക്കാൻ നിര്‍ദേശം നൽകിയത്. ഡോക്ടര്‍മാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. അതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം, വിശ്രമമുറികള്‍ ഒരുക്കണം, ആവശ്യമായ മറ്റു ഘടനാപരമായ മാറ്റങ്ങളും വരുത്തണമെന്നും കോടതി സർക്കാരിന് നിർദേശം നൽകിയിരിക്കുകയാണ്.