
കൊല്ലം: കേരളം നടുങ്ങിയ മൈനാഗപ്പള്ളി അപകടത്തിൽ ഒന്നാം പ്രതി അജ്മൽ ജയിലിൽ തുടരും. മൈനാഗപ്പള്ളിയിൽ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ അജ്മലിന്‍റെ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വാദം കേള്‍ക്കാതെ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കേസില്‍ രണ്ടാം പ്രതിയായ ഡോ. ശ്രീക്കുട്ടിക്ക് രണ്ട് ദിവസം മുമ്പ് ജാമ്യം ലഭിച്ചിരുന്നു. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തന്നെയായിരുന്നു ജാമ്യം അനുവദിച്ചത്. അജ്മലിന്റെ ജാമ്യാപേക്ഷ നേരത്തേ, ശാസ്താംകോട്ട കോടതിയും തള്ളിയിരുന്നു.
സെപ്തംബര്‍ 15നായിരുന്നു ഡോ. ശ്രീക്കുട്ടിയും അജ്മലും സഞ്ചരിച്ച കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൈനാഗപ്പള്ളി സ്വദേശിനിയായ കുഞ്ഞുമോള്‍ മരിച്ചത്. സ്‌കൂട്ടറിനെ ഇടിച്ചു വീഴ്ത്തിയ ശേഷം റോഡില്‍ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി പാഞ്ഞാണ് പ്രതികൾ രക്ഷപ്പെട്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ കേരളത്തെയാകെ നടുക്കുന്നതായിരുന്നു. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതികളെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.