
കോഴിക്കോട്: സി പി എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി വി സത്യനാഥനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. കൊലപാതകത്തിന് ശേഷം പൊലീസിൽ കീഴടങ്ങിയ പ്രതി പെരുവട്ടൂർ പുറത്തോന അഭിലാഷി (30) നെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സത്യനാഥന്‍റെ കൊലപാതകത്തിന് കാരണം വ്യക്തിവിരോധം മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരം. കൊലപാതകത്തിൽ സി പി എം രാഷ്ട്രീയാരോപണത്തിന് ഇതുവരെയും മുതിർന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
സത്യനാഥനെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പൊലീസിനോട് സമ്മതിച്ചതായും വിവരമുണ്ട്. പാർട്ടിക്ക് അകത്തുണ്ടായ തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നും കൊല നടത്തിയത് തനിച്ചാണെന്നുമാണ് പ്രതിയുടെ മൊഴിയെന്നാണ് വിവരം. പാർട്ടി മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്‍റെ അയല്‍വാസിയുമായ അഭിലാഷിനെ കൂടുതൽ ചോദ്യം ചെയ്യുകയാണ്. ഉത്തരമേഖലാ ഐ ജി സേതുരാമൻ ഉൾപ്പെടെയുള്ള ഉന്നത പൊലീസുദ്യോഗസ്ഥർ ഇന്നലെ അർധരാത്രിയോടെ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരാണ് പ്രതിയെ ചോദ്യംചെയ്യുന്നത്.
അതേസമയം കൊയിലാണ്ടിയിൽ സി പി എം പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുകയാണ്. അനിഷ്ട സംഭവങ്ങളൊന്നും ഹർത്താലുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടില്ല. ഹർത്താൽ തികച്ചും സമാധാനപരമാണ്.
koyilandy cpm leader murder case accused ex cpm worker statement out