കുവൈത്ത് തീപിടിത്തം: മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ധനസഹായം കൈമാറി

തിരുവനന്തപുരം: കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള സർക്കാരിന്റെ ധനസഹായം കൈമാറി. അപകടത്തിൽ മരിച്ച പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് സ്വദേശികളായ 12 പേരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായം മന്ത്രിമാര്‍ വീടുകളിലെത്തി കുടുംബാംഗങ്ങള്‍ക്ക് കൈമാറി. 

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം.എ യൂസഫലിയുടെ അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്ടറുമായ ഡോ.രവി പിള്ള, ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ എന്നിവരുടെ രണ്ട് ലക്ഷം രൂപ വീതവുമുൾപ്പെടെ ആകെ 14 ലക്ഷം രൂപയാണ് നോർക്ക മുഖേന ഓരോ കുടുംബത്തിനും ധനസഹായമായി നൽകിയത്. 

പത്തനംതിട്ടയില്‍ ആകാശ് ശശിധരൻ നായർ , തോമസ് സി   ഉമ്മൻ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോർജ്ജും, കോട്ടയത്ത് സ്റ്റെഫിൻ എബ്രഹാം സാബു, ശ്രീഹരി പ്രദീപ് നായർ, ഷിബു വർഗീസ് എന്നിവരുടെ ആശ്രിതര്‍ക്ക്  സഹകരണ മന്ത്രി വി എൻ വാസവനും മലപ്പുറത്ത് നൂഹ് കുപ്പൻ്റെ പുരക്കൽ, ബാഹുലേയൻ മരക്കടത്ത് പറമ്പിൽ എന്നിവരുടെ കുടുബംങ്ങള്‍ക്കുളള ധനസഹായം കായികം, വഖഫ് കാര്യ മന്ത്രി വി അബ്ദുറഹിമാനും കണ്ണൂര്‍ കാസര്‍ഗോട് സ്വദേശികളായ വിശ്വാസ് കൃഷ്ണൻ, അനീഷ് കുമാർ , നിതിൻ കൂത്തൂർ, കേളു പൊൻമലേരി, റെങ്കിത്ത് കുണ്ടടുക്കം എന്നിവരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായം രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമാണ് കുടുംബാംഗങ്ങള്‍ക്ക് അവരുടെ വീടുകളിലെത്തി കൈമാറിയത്.