തിരുവനന്തപുരം: ഇന്ത്യൻ തുറമുഖ ചരിത്രത്തിൽ വലിയ നേട്ടം സ്വന്തമാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ത്യയിൽ ഇതുവരെ എത്തിയതിൽ ഏറ്റവും വലിയ കപ്പൽ നങ്കൂരമിട്ടതിന്റെ ഖ്യാതിയാണ് വിഴിഞ്ഞം തുറുമുഖം ഇന്ന് സ്വന്തമാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകളിൽ ഒന്നായ MSC ക്ലോഡ് ഗിറാര്‍ഡേറ്റാണ് വിഴിഞ്ഞം തുറുമുഖത്തിന്‍റെ പുറം കടലില്‍ നങ്കൂരമിട്ടത്. ഉച്ചയ്ക്ക് 2 മണിയോടെ കപ്പലിനെ തുറമുഖത്തോട് അടുപ്പിച്ചു. മലേഷ്യയിൽ നിന്നാണ് കപ്പൽ എത്തിയത്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് 800 മീറ്ററാണ് ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളത്. ഇതിന്‍റെ പകുതിയിലധികവും തുറമുഖത്തെത്തുമ്പോള്‍ കപ്പല്‍ കയ്യടക്കും. 24116 ടിഇയു അഥവാ ട്വന്‍റി ഫൂട്ട് ഇക്വലന്‍റ് യൂണിറ്റാണ് എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോയുടെ കണ്ടെയ്‌നര്‍ ശേഷി. രാജ്യത്ത് എത്തുന്ന ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലാണ് എംഎസ്‌സിക്ലാഡ് ഗിരാര്‍ഡോയെന്ന് തുറമുഖ അധികൃതര്‍ അവകാശപ്പെട്ടു.
399 മീറ്റര്‍ നീളമുള്ള കപ്പലിന് 61.5 മീറ്ററാണ് വീതി. 16.7 മീറ്ററാണ് കപ്പലിന്‍റെ ആഴം. മണിക്കൂറുകള്‍ മാത്രമേ കപ്പല്‍ തുറമുഖത്തുണ്ടാകൂവെന്നും തുറമുഖ അധികൃതര്‍ അറിയിച്ചു. കുറച്ചു കണ്ടെയ്‌നറുകള്‍ ഇറക്കുകയും പുനഃക്രമീകരിക്കുകയും ചെയ്‌ത ശേഷം കപ്പല്‍ വൈകിട്ടോടെ തുറമുഖം വിടും. ലോകത്തെ നാലാമത്തെ ഏറ്റവും വലിയ കപ്പലായ എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ എത്തുന്ന ഏറ്റവും വലിപ്പമേറിയ കപ്പലാണെന്ന പ്രത്യേകതയുമുണ്ട്.