ലോക കേരളസഭയ്ക്ക് ഇന്ന് സമാപനം; എം.എ. യൂസഫലി അടക്കമുള്ളവർ പങ്കെടുത്തില്ല

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിന്റെ ദുഃഖഛായയിൽ തിരുവനന്തപുരത്ത് നടന്ന ലോക കേരളസഭയ്ക്ക് ഇന്ന് സമാപനം. നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ കൂടിയായ എം.എ.യൂസഫലി അടക്കമുള്ള ഒരു വന്‍നിര സമ്മേളനത്തില്‍ പങ്കെടുത്തില്ല. യൂസഫലി പങ്കെടുക്കാതിരിക്കാന്‍ കാരണം എതിര്‍പ്പല്ലെന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചിരുന്നു.

അതേസമയം, സമ്മേളനത്തില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുനല്‍കിയിട്ടില്ല. മന്ത്രിമാരും ഭരണപക്ഷ എംഎല്‍എമാരും നേതൃത്വം നല്‍കുന്ന ചര്‍ച്ചകളാണ് സമ്മേളനത്തില്‍ നടക്കുന്നത്. കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. പതിവ് ചര്‍ച്ചകള്‍ മാത്രമാണ് ആദ്യദിനം നടന്നത്. കുവൈത്ത് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദാരാഞ്ജലികള്‍ അര്‍പ്പിച്ചാണ് നാലാം ലോക കേരള സഭ തുടങ്ങിയത്.

ആദ്യദിവസം നടന്ന മേഖലാ യോഗത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ വിവിധ സാധ്യതകള്‍ ചര്‍ച്ച ചെയ്തു. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ 19 ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു. ഫലഭൂയിഷ്ഠമായ മണ്ണ്, അനുകൂലമായ കാലാവസ്ഥ എന്നിവ വലിയ സാധ്യത നല്‍കുന്നുവെന്നും വിദ്യാഭ്യാസ മേഖലയിലും ആഫ്രിക്കന്‍ രാജ്യങ്ങളെ കേരളത്തിന് പ്രയോജനപ്പെടുത്താനാകുമെന്നും ചര്‍ച്ചയായി.

എമിഗ്രേഷന്‍ കരട് ബില്‍ 2021 സംബന്ധിച്ചു നടന്ന ചര്‍ച്ച പ്രവാസികളുടെ ബില്‍ സംബന്ധിച്ച ആശങ്കകള്‍ പങ്കുവെച്ചു. പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രവാസി മിഷന്‍ ആരംഭിക്കേണ്ടതുണ്ടെന്നും പുനഃരധിവാസം മെച്ചപ്പെടുത്തുന്നതിനായി പ്രവാസി ലോട്ടറി ആരംഭിക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു.