ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം അലമാരയിൽ ഒളിപ്പിച്ചു; പ്രതി പിടിയിൽ

ന്യൂഡൽഹി: ദ്വാരകയിലെ വീട്ടിൽ ഒന്നിച്ചു താമസിക്കുന്ന ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം അലമാറയിൽ ഒളിപ്പിച്ച ശേഷം ഒളിവിൽ പോയ ആളെ ഡൽഹി പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. പ്രതിയായ വിപൽ ടെയ്‌ലറെ രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ഡൽഹിയിലേക്ക് തിരികെ കൊണ്ടുവരികയാണെന്നും പൊലീസ് പറഞ്ഞു.

26 കാരിയായ മകളെ കുറച്ച് ദിവസമായി ബന്ധപ്പെടാൻ കഴിയാതെ വന്നതിനെ തുടർന്ന് യുവതിയുടെ പിതാവ് പൊലീസിനെ സമീപിച്ചതിന് തൊട്ടുപിന്നാലെ ഏപ്രിൽ 4 നാണ് സംഭവം പുറത്തറിയുന്നത്.

“ഞങ്ങൾ തിങ്കളാഴ്ച രാജസ്ഥാനിൽ നിന്ന് വിപൽ ടെയ്‌ലറെ അറസ്റ്റ് ചെയ്തു, ഒരു സംഘം അദ്ദേഹത്തെ ഡൽഹിയിലേക്ക് തിരികെ കൊണ്ടുവരുന്നു,” ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഏപ്രിൽ 3 ന്, രാത്രി 10.40 ന് യുവതിയുടെ പിതാവ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. തൻ്റെ മകൾ കൊല്ലപ്പെട്ടിരിക്കാമെന്ന് ആരോപിച്ചു. തുടർന്ന് ദാബ്രി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം ദ്വാരകയിലെ രാജപുരി പ്രദേശത്തെ പ്രസ്തുത വീട്ടിലേക്കെത്തി.

യുവതിയുടെ മൃതദേഹം അലമാരയ്ക്കുള്ളിൽ കുത്തിനിറച്ച നിലയിൽ പൊലീസ് കണ്ടെത്തി. ലിവ്-ഇൻ പങ്കാളിയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പിതാവ് ആരോപിച്ചതായി പൊലീസ് പറഞ്ഞു.