ചൈനയിലേക്ക് നൂറിലധികം ജീവനുള്ള പാമ്പുകളെ ട്രൗസറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. ബി ബി സി റിപ്പോർട്ട് പ്രകാരം ചൈനയിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിയുടെ പേര് ചൈനീസ് കസ്റ്റംസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല.
അർദ്ധ സ്വയംഭരണാധികാരമുള്ള ഹോങ്കോങ്ങിനും ഷെൻഷെൻ നഗരത്തിനും ഇടയിലുള്ള ക്രോസിംഗിലാണ് ഇയാൾ പിടിയിലായത്. ട്രൗസർ കണ്ട് സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് പാമ്പുകളുമായി ഇയാൾ പിടിയിലായത്. പരിശോധനയിൽ ഇയാളുടെ ട്രൗസറിനുള്ളിൽ ആറ് പ്ലാസ്റ്റിക്ക് ബാഗുകളിലായി 104 പാമ്പുകൾ ഉണ്ടായിരുന്നുവെന്ന് ചൈന കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രസ്താവനയിൽ വ്യക്തമാക്കിയതായി ബി ബി സി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഓരോ ബാഗിലും വിവിധ ആകൃതിയിലും വലുപ്പത്തിലും നിറത്തിലുമുള്ള ജീവനുള്ള പാമ്പുകൾ ഉണ്ടെന്നാണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ചൈനീസ് കസ്റ്റംസ് പുറത്തുവിട്ട വീഡിയോയിൽ ചുവപ്പ്, പിങ്ക്, വെള്ള പാമ്പുകളെയാണ് പ്ലാസ്റ്റിക് ബാഗുകളിൽ കാണാനാകുന്നത്. ചെറിയ പാമ്പുകളെയാണ് കണ്ടെത്തിയത്. 2023 ൽ ഇതേ ക്രോസിംഗ് പോയിൻ്റിൽ ഒരു സ്ത്രീ തൻ്റെ ബ്രായ്ക്കുള്ളിൽ അഞ്ച് പാമ്പുകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് പിടിക്കപ്പെട്ടിരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ജന്തുക്കളെ കടത്തുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. എന്നാൽ സമീപ വർഷങ്ങളിൽ അധികാരികൾ ഇത്തരം അനധികൃത കടത്തലുകൾ അവസാനിപ്പിക്കാനുള്ള പരിശ്രമത്തിലാണ്. അതുകൊണ്ടുതന്നെ കർശന പരിശോധനയാണ് നടത്താറുള്ളത്.
Man caught smuggling 104 snakes in his trousers