ഭാര്യയുടെ വയറ്റിൽ ആൺകുഞ്ഞെന്ന് ഉറപ്പിക്കാൻ വയറുകീറി; ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ

ലഖ്‌നൗ: ഭാര്യ ഗർഭംധരിച്ച കുഞ്ഞ് ആണാണോ എന്നറിയാൻ ഗർഭപാത്രം അരിവാൾ കൊണ്ട് കീറിയ ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഉത്തർപ്രദേശിലെ ബദാവൂനിലാണ് സംഭവം. 46കാരനായ പന്നാലാൽ എന്നയാളെയാണ് ശിക്ഷിച്ചത്. ഇയാളുടെ പ്രവൃത്തി ഒരു വ്യക്തിക്കെതിരെയുള്ള ക്രൂരത മാത്രമല്ലെന്നും സമൂഹത്തെയാകെ മോശമായി ബാധിക്കുന്ന പ്രവൃത്തിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസിനാസ്പദമായ സംഭവം നടന്നത് 2020 സെപ്റ്റംബർ 19നായിരുന്നു. പന്നാലാലിനും ഭാര്യ അനിതാദേവിക്കും അഞ്ച് പെൺമക്കളാണ്. അന്ധവിശ്വാസിയായ പന്നാലാലിന് ഒരു ആൺകുഞ്ഞ് വേണമെന്ന് വലിയ ആഗ്രഹമായിരുന്നു. ആറാമതും ഭാര്യ ഗർഭിണിയായപ്പോൾ പെൺകുഞ്ഞാണെന്ന് ഒരു മന്ത്രവാദി ഇയാളെ പറഞ്ഞുവിശ്വസിപ്പിച്ചു. ഇതോടെ ഗർഭം അലസിപ്പിക്കാൻ ഇയാൾ ഭാര്യയെ നിർബന്ധിച്ചുകൊണ്ടിരുന്നു. എന്നാൽ, ഭാര്യ തയാറായില്ല.

ഇതേത്തുടർന്നുണ്ടായ തർക്കത്തിനു പിന്നാലെ അരിവാൾ കൊണ്ട് ഇയാൾ ഭാര്യയുടെ വയർ കീറുകയായിരുന്നു. ഗർഭപാത്രം കീറി ആൺകുഞ്ഞാണോയെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. അനിതയുടെ നിലവിളിയിൽ ആളുകൾ ഓടിയെത്തി. അനിതയെ ഉടനെ പൊലീസ് എത്തി ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലെത്തിച്ചു. ഇവർ രക്ഷപ്പെട്ടെങ്കിലും ഇവരുടെ വയറ്റിലുണ്ടായിരുന്ന കുഞ്ഞ് മരിച്ചു.

പന്നാലാലിനെതിരെ വധശ്രമം ഉൾപ്പെടെ കടുത്ത കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. അതിക്രൂരമായ പ്രവൃത്തിയാണ് പന്നാലാലിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. ഭർത്താവിനെതിരെ അനിതാദേവിയും മൊഴിനൽകിയിരുന്നു. ജീവപര്യന്തം തടവിനൊപ്പം 50,000 രൂപ പിഴയും പ്രതിക്ക് വിധിച്ചു.

More Stories from this section

family-dental
witywide