കണ്ണൂർ: സിപിഎം നേതാവ് പി.ജയരാജനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ ജില്ലാ കമ്മറ്റി അംഗം മനു തോമസ്. ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളി ഭീഷണിയുമായി വന്നത് ക്വട്ടേഷൻ-സ്വർണം-പൊളിറ്റിക്കൽ മാഫിയ സംഘത്തിൻ്റെ തലവൻമാർ ആണെന്നത് ആശ്ചര്യപ്പെടുത്തുന്നില്ലെന്ന് മനു തോമസ് പറഞ്ഞു. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
പി.ജയരാജനെ അദ്ദേഹത്തിൻ്റെ തന്നെ എനിക്കെതിരായ തെറ്റിദ്ധാരണജനകമായ എഫ്.ബി പോസ്റ്റിനെ ആധാരമാക്കി ഒരു സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളി ഭീഷണിയുമായി വന്നത് ക്വട്ടേഷൻ-സ്വർണം-പൊളിറ്റിക്കൽ മാഫിയ സംഘത്തിൻ്റെ തലവൻമാർ ആണെന്നത് ആശ്ചര്യപ്പെടുത്തുന്നില്ല. കണ്ണൂരിലെ സംഘടനെയെ സംരക്ഷിക്കാൻ അധികം സമയം വേണ്ട എന്ന ഭീഷണിയിൽ നിന്നും, അക്കാര്യം നിങ്ങളെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് പറയേണ്ട ബാധ്യത സിപിഎമ്മിന്റെ നേതൃത്വത്തിനാണ്. അതവർ പറയട്ടെ. കൊലവിളി നടത്തിയ സംഘത്തലവൻമാരോട്, നിങ്ങൾ പറയുന്ന ഈ പ്രതിരോധമുണ്ടല്ലോ… അത് ആർക്ക് വേണ്ടി എന്തിനൊക്കെ നടത്തിയതാണെന്ന് കൃത്യമായ ബോധ്യമുണ്ട്.
കൂടുതൽ പറയിപ്പിക്കരുത്. ഒഞ്ചിയവും എടയന്നൂരും ഉൾപ്പെടെ നടന്നത് വിപ്ലവമായിരുന്നില്ല വൈകൃതമായിരുന്നു. ജനിച്ചാൽ ഒരിക്കൽ മരിക്കണം. അത് നട്ടെല്ല് നിവർത്തിനിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം. ഒറ്റയ്ക്ക് ആയാലും സംഘടനയിൽനിന്ന് ആയാലും ആരാൻ്റെ കണ്ണീരും സ്വപ്നവും തകർത്ത് കിട്ടുന്ന സന്തോഷത്തിലോ ക്വട്ടേഷൻ മാഫിയ സ്വർണപ്പണത്തിൻ്റെ തിളക്കത്തിലോ ഡിവൈൻ കമ്മ്യൂണിസ്റ്റ് ഫാൻസ് പരിവേഷത്തിലോ അഭിരമിക്കുന്നവർക്ക് അത് അറിയണമെന്നില്ല. കൊല്ലാനാവും… പക്ഷെ നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ല… അതുകൊണ്ട് തെല്ലും ഭയവുമില്ല… വ്യാജ സൈന്യങ്ങളെ….