തട്ടിൽ പിതാവ് ; പൂരപ്രേമിയായ തനി തൃശൂർകാരൻ

സിറോ മലബാർ സഭയുടെ വലിയ ഇടയനായി തിരഞ്ഞെടുക്കപ്പെട്ട മാർ റാഫേൽ തട്ടിൽ പദവികൾക്കെല്ലാം അപ്പുറം ഏറെ വിനീതനായ ഒരു തൃശൂർക്കാരൻ. തൂശൂർ പട്ടണത്തിൻ്റെ നടുവിലെ എരിഞ്ഞേരി അങ്ങാടിയിലായിരുന്നു പിതാവിൻ്റെ വീട്. അദ്ദേഹം കളിച്ചു വളർന്നത് ആ അങ്ങാടിയിലെ തൊഴിലാളികളുടെ ഒപ്പമാണ്. അങ്ങാടിയിലെ ചുമട്ടുതൊഴിലാളികളും ഉന്തുവണ്ടിക്കാരും ചായക്കച്ചവടക്കാരും വലിയ കച്ചവടക്കാരുമെല്ലാം അദ്ദേഹത്തിന്റെ സൃഹൃത്ത് വലയത്തിലുണ്ടായിരുന്നു. പൂരത്തിനും പെരുനാളിനും ഉൽസവത്തിനുമെല്ലാം അദ്ദേഹം അവരിൽ ഒരാളായി ഒപ്പം കൂടി. വലിയ സുഹൃത്ത് വലയമുണ്ടായിരുന്നു അദ്ദേഹത്തിന്. 2010 ൽ ബിഷപ്പായി പോകുമ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് ‘ഇതുവരെ എന്നെ കണ്ടപോലെ തന്നെ ഇനിയും കാണണം. നിങ്ങളിൽ ഒരാളായി ഇറങ്ങിനടക്കാനാണ് എനിക്ക് ഇഷ്ടം. ‘

എപ്പോഴും ചിരിക്കുന്ന മുഖവുമായി ആളുകളോട് ഇടപഴകുന്ന വിനീതനായ ഒരു പുരോഹിതനായാണ് തൃശൂർക്കാർ അദ്ദേഹത്തെ കാണുന്നത്. തൃശൂരിൽ വരുമ്പോൾ എല്ലാം സുഹൃത്തുക്കളെ കാണാനും സൌഹൃദം നിലനിർത്താനും അദ്ദേഹം ശ്രമിച്ചു. കാറിൽ യാത്ര ചെയ്യുമ്പോൾ പോലും വണ്ടി നിർത്തി പരിചയക്കാരുമായുള്ള സ്നേഹം പുതുക്കി.

അദ്ദേഹത്തിന്റെ കുട്ടിക്കാലം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. എന്നാൽ കൂട്ടുകാരാൽ സമൃദ്ധമായിരുന്നു അക്കാലമെന്ന് അദ്ദേഹം ഓർക്കുന്നു. തേക്കിൻകാട് മൈതാനത്തായിരുന്നു അദ്ദേഹം കളിച്ചു വളർന്നത്. സ്കൂളിനടുത്തായിരുന്നു തട്ടിൽ വീട്. ആ വീട്ടിൽ 10 മക്കളും. മക്കളുടെ കൂട്ടുകാർ എല്ലാവരും എപ്പോഴും കയറി ഇറങ്ങുന്ന ഒരു സ്നേഹക്കൂടായിരുന്നു ആ വീട്. അങ്ങനെ എപ്പോഴും സ്നേഹവും സന്തോഷവും നിറഞ്ഞ ആ വീട്ടിലെ ഏറ്റവും ഇളയ കുട്ടിയായ റാഫേൽ വളർച്ചയുടെ പടികളോരോന്നായി ചവിട്ടിക്കയറി. എങ്കിലും ഉള്ളിൻ്റെ ഉള്ളിൽ തനി തൃശൂർകാരൻ. അദ്ദേഹം പറയും ” പൂരം ഇല്ലാതെ തൃശൂരില്ല.. പൂരമില്ലാതെ നമ്മളൊന്നുമില്യടോ… ”

Mar Rafael Thattil a man who loves Trissur Pooram