ടോക്യോ: മധ്യജപ്പാനിലെ തീരപ്രദേശത്ത് 90 മിനിറ്റുകള്‍ക്കുള്ളില്‍ 21 ഭൂചലനങ്ങൾ ഉണ്ടായതായി ദേശീയ കാലാവസ്ഥ നിരീക്ഷണ ഏജന്‍സി അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 4.0 മുതല്‍ 7.6 വരെ രേഖപ്പെടുത്തിയ തുടര്‍ച്ചയായ ഭൂചലനങ്ങളാണുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കുകയും തീരദേശത്തുനിന്നും ആയിരങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു.
ജപ്പാന്‍ സമയം വൈകിട്ട് 4.10നാണ് ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ആദ്യം ഭൂചലനമുണ്ടായത്. പിന്നീട് ഒന്നരമണിക്കൂറിനിടെ 21 തുടര്‍ച്ചലനങ്ങള്‍. 36,000 ത്തോളം വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. റോഡ്, ബുള്ളറ്റ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. സുനാമി മുന്നറിയിപ്പ് കൂടി അധികൃതര്‍ നല്‍കിയതോടെ തീരപ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ പലായനം ചെയ്തു. 5 മീറ്റർ ഉയരത്തിൽവരെ ത്തിരമാലകള്‍ അടിച്ചേക്കുമെന്നാണ് നിഗമനം. സുസു നഗരത്തില്‍ സുനാമിത്തിരകള്‍ അടിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ഭൂചലനത്തില്‍ ഇതുവരെ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തകര്‍ന്ന വീടുകളില്‍ നിന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ആണവനിലയങ്ങള്‍ എല്ലാം സുരക്ഷിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സുനാമി മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ജപ്പാനിലെ ഇന്ത്യന്‍ എംബസി എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.