യേശു ക്രിസ്‌തുവിന്‍റെ അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. വിശുദ്ധിയുടെയും ത്യാഗത്തെയും സ്മരണയിൽ ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനകളും നടക്കും. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഈസ്റ്ററിന് തൊട്ടുമുൻപ് വരുന്ന വ്യാഴാഴ്ചയാണ് ക്രിസ്തവർ പെസഹാ വ്യാഴമായി ആചരിക്കുന്നത്.
കുരിശുമരണത്തിന് മുൻപ് യേശു തന്‍റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്‍റെയും അവർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെയും ഓർമ പുതുക്കുന്ന ദിവസമാണിന്ന്. ക്രൂശിതനാകുന്നതിന് തലേ ദിവസം യേശു തന്റെ 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ സ്മരണാര്‍ത്ഥമാണ് പെസഹാ വ്യാഴത്തെ വിശുദ്ധ നാളായി ആചരിക്കുന്നത്. ഇതെന്റെ ശരീരമാകുന്നുവെന്ന് പറഞ്ഞ് അപ്പവും രക്തമാകുന്നുവെന്ന് പറഞ്ഞ് വീഞ്ഞും പകുത്തു നല്‍കി വിശുദ്ധകുര്‍ബാന സ്ഥാപിച്ച ദിവസം കൂടിയാണിന്ന്.
തിരുവനന്തപുരം പാളയം സെന്‍റ് ജോസഫ് കത്തിഡ്രലിൽ നടക്കുന്ന പെസഹാ ശുശ്രൂഷകൾക്കും കാൽകഴുകൽ ശുശ്രൂഷകൾക്കും ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ മുഖ്യ കാർമികത്വം വഹിക്കും. പട്ടം സെൻ്റ് മേരിസ് കത്തീഡ്രലിൽ നടക്കുന്ന പ്രാർത്ഥനകൾക്കും കാൽ കഴുകൽ ശുശ്രൂഷകൾക്കും ബസേലിയോസ് ക്ലിമിസ് കാതോലിക്കബാവ നേതൃത്വം നൽകും. ഓർത്തഡോക്സ് – യാക്കോബായ പള്ളികളിൽ രാത്രിയോടെ പെസഹ ശുശ്രൂഷകൾ നടന്നു.