”അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് തന്നെ ഞാന്‍ പ്രതീക്ഷിച്ചിരുന്നു, അതിന് എനിക്കൊരു കാരണവും ഉണ്ടായിരുന്നു”

തിരുവനന്തപുരം: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെക്കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവെച്ച് നിയമസഭാ മുന്‍ സ്പീക്കര്‍ എം.ബി രാജേഷ്. യെച്ചൂരിയുടെ വിടവാങ്ങല്‍ വിശ്വസിക്കാനും ഉള്‍ക്കൊള്ളാനും അനേകം പേരെ പോലെ എനിക്കും കഴിയുന്നില്ലെന്നും

പ്രിയ സഖാവേ, ഇന്നത്തെ ഇന്ത്യയ്ക്ക് കുറേക്കാലം കൂടി അങ്ങയെ ആവശ്യമുണ്ടായിരുന്നു. അങ്ങയുടെ ആശയ തെളിച്ചമുള്ള വാക്കുകളും പ്രസന്നമായ സാന്നിധ്യവും ഞങ്ങള്‍ സഖാക്കളും രാജ്യവും വല്ലാതെ മിസ്സ് ചെയ്യുമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ എം.ബി രാജേഷ് വ്യക്തമാക്കി. ഏതാനും ദിവസങ്ങളായി ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ വന്നുകൊണ്ടിരുന്നപ്പോഴും അദ്ദേഹം അത്ഭുതപ്പെടുത്തിക്കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് തന്നെ ഞാന്‍ പ്രതീക്ഷിച്ചിരുന്നുവെന്നും രാജേഷ് കുറിച്ചു. തന്റെ അമ്മയുടെ അനുഭവം പങ്കുവെച്ച രാജേഷ്‌ അമ്മ ജീവിതത്തിലേക്ക് മടങ്ങി വന്നതുപോലെ യെച്ചൂരിയും മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും കുറിച്ചു.

എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഒരിക്കലും എഴുതേണ്ടി വരുമെന്ന് ചിന്തിച്ചിട്ടില്ലാത്ത ഒരു ഓര്‍മ്മക്കുറിപ്പാണിത്. എനിക്ക് ഏറെ സ്‌നേഹവും ആദരവും തോന്നിയ നേതാക്കളില്‍ ഒരാളെക്കുറിച്ചുള്ളത്. സീതാറാം യെച്ചൂരിയുടെ വിടവാങ്ങല്‍ വിശ്വസിക്കാനും ഉള്‍ക്കൊള്ളാനും അനേകം പേരെ പോലെ എനിക്കും കഴിയുന്നില്ല.

ഏതാനും ദിവസങ്ങളായി ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ വന്നുകൊണ്ടിരുന്നപ്പോഴും അദ്ദേഹം അത്ഭുതപ്പെടുത്തിക്കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് തന്നെ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അതിന് എനിക്കൊരു കാരണവും ഉണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് എന്റെ അമ്മ ഹൃദയശസ്ത്രക്രിയക്ക് തൊട്ടു പിന്നാലെ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ദിവസങ്ങളോളം അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ്, അത്ഭുതകരമായി തിരിച്ചുവന്നതുപോലെ സീതാറാമും വരുമെന്നായിരുന്നു വിശ്വാസം. അമ്മയേക്കാള്‍ പ്രായം കുറഞ്ഞ, ആരോഗ്യവാനും ഊര്‍ജ്ജസ്വലനുമായ സീതാറാമിനെ എന്തായാലും പ്രസന്നമായ ഒരു പുഞ്ചിരിയോടെ നമുക്കിടയില്‍ ഇനിയും കാണാനാവും എന്നു തന്നെ കരുതി. എല്ലാം വിഫലമായിരിക്കുന്നു.

ഓര്‍മ്മകള്‍ ഒരുപാടുണ്ട്. എല്ലാം ഇവിടെ പങ്കുവെച്ചാല്‍ വളരെ ദീര്‍ഘമായിപ്പോകും. അത് മറ്റൊരിടത്താകാം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കോളേജിലെ എസ്എഫ്‌ഐ നേതാക്കളില്‍ നിന്ന് കേട്ട പേരാണ് സീതാറാം യെച്ചൂരി എന്നത്. പഠിക്കുക പോരാടുക എന്നാല്‍ സീതാറാമിനെയും പ്രകാശ് കാരാട്ടിനെയും പോലെയാണെന്ന് അവര്‍ ഞങ്ങള്‍ക്ക് പറഞ്ഞുതന്നു. സീതാറാം സിബിഎസ്ഇക്ക് ഒന്നാം റാങ്ക് നേടിയതും ജെഎന്‍യുവില്‍ നിന്ന് എക്കണോമിക്‌സിന് റെക്കോര്‍ഡ് മാര്‍ക്ക് നേടിയതും അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്ത് ജയിലില്‍ പോയതും ജെഎന്‍യു യൂണിയന്‍ പ്രസിഡണ്ടായി ഹാട്രിക് വിജയം നേടിയതും എല്ലാം കേട്ടുവളര്‍ന്ന എസ്എഫ്‌ഐ കാലമായിരുന്നു ഞങ്ങളുടേത്.

ആ സീതാറാമിനെ ഞാന്‍ പരിചയപ്പെടുന്നത് അദ്ദേഹം പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗവും ഞാന്‍ എസ്എഫ്‌ഐ സെക്രട്ടറിയുമായിരിക്കുമ്പോഴാണ്. ഇപ്പോള്‍ ഏതാണ്ട് കാല്‍ നൂറ്റാണ്ടായി. ഇതിനിടയില്‍ എത്രയോ വേദികളില്‍ അനര്‍ഗളമായി ഒഴുകുന്ന ആശയപ്രവാഹമായ ആ മനോഹര പ്രസംഗം ആസ്വദിച്ച് പരിഭാഷപ്പെടുത്താനുള്ള ഭാഗ്യമുണ്ടായി. ഒരുമിച്ച് യാത്ര ചെയ്യാനായി. ആ യാത്രകളില്‍ പഴയ ജെ എന്‍ യു കഥകളും ഫിദലിനെയും അറാഫത്തിനെയും ദെങ് സിയാവോ പിങ്ങിനെയും മുതല്‍ ഒബാമയെ വരെ അദ്ദേഹം കണ്ട അനുഭവങ്ങള്‍ വിസ്മയത്തോടെ കേട്ടു. ടെന്നീസും ഫുട്‌ബോളും ക്രിക്കറ്റും മുതല്‍ ചെമ്പൈയും മൊസാര്‍ട്ടും പഴയ ഹിന്ദി ഗാനങ്ങളും വരെ പരന്നുകിടക്കുന്ന അദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന ഇഷ്ടങ്ങള്‍ അറിഞ്ഞു. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ തെലുങ്കും തമിഴും ഉര്‍ദുവും ബംഗാളിയും വഴങ്ങുന്ന ബഹുഭാഷാ പ്രാവീണ്യവും മാര്‍ക്‌സ് , ഏംഗല്‍സ്, ലെനിന്‍ മുതല്‍ ഫൈസ് അഹമ്മദ് ഫൈസിന്റെയും ദാരാഷുക്കോവിന്റേയും ഇക്ബാലിന്റേയും വരെയുള്ള ഉദ്ധരണികള്‍ അനായാസം ഓര്‍ത്തെടുക്കുന്ന വായനയുടെ വ്യാപ്തിയും ഓര്‍മ്മയുടെ കൂര്‍മ്മതയും ആദരവോടെ മനസ്സിലാക്കിയിട്ടുണ്ട്. രസികന്‍ ഉദാഹരണങ്ങളും യുക്തികളും കൊണ്ട് ഗഹനമായ ദാര്‍ശനിക, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള വൈഭവം കണ്ടിട്ടുണ്ട്. 62 പേരുള്ള ഇടതുപക്ഷത്തിന് ഒന്നാം യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ നിര്‍ണയിക്കാനുള്ള ശക്തി ഇല്ലാത്തതുകൊണ്ടാണ് സര്‍ക്കാരില്‍ ചേരാത്തത് എന്ന് വിശദീകരിക്കാന്‍ സീതാറാമിന്റെ ഉദാഹരണം ഇതായിരുന്നു, ‘സാധാരണ പട്ടി വാലാട്ടുകയാണ് പതിവ്. വാലിന് പട്ടിയുടെ തലയാട്ടാനാവില്ല’.

മന്ത്രിയായ ശേഷം കണ്ടപ്പോള്‍ എന്നോട് ചോദിച്ചു, ‘രാജേഷ് യു ആര്‍ നൗ ഹോള്‍ഡിങ് എക്‌സൈസ് ഓള്‍സോ? സോ യു ആര്‍ ഏണിങ് മണി ആന്‍ഡ് ബാലഗോപാല്‍ ഈസ് സ്‌പെന്‍ഡിങ് ഇറ്റ്’. എന്നിട്ട് നിഷ്‌കളങ്കമായ ഒരു പൊട്ടിച്ചിരിയും. സ്പീക്കര്‍ ആയിരിക്കെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം സീതാറാം ആണ് എനിക്ക് പറഞ്ഞ് തന്നത്. ബല്‍റാം ജാക്കറെ പോലുള്ള സ്പീക്കര്‍മാര്‍ എ ഐ സി സി സമ്മേളനങ്ങളില്‍ പങ്കെടുത്ത കാര്യം മറുപടിയായി പറഞ്ഞാല്‍ മതി എന്നായിരുന്നു ഉപദേശം.

ഒരിക്കല്‍ അത്താഴത്തിന് പാലക്കാട്ടെ വീട്ടില്‍ വന്നപ്പോള്‍ പുട്ട് കഴിച്ച സീതാറാം പുട്ടിന്റെ പോര്‍ച്ചുഗീസ് ബന്ധവും ചരിത്രവും പറഞ്ഞുതന്നു. പഴുത്ത മാങ്ങ രുചിച്ചയുടന്‍ അദ്ദേഹം അതിന്റെ പേര് ഹിമാം പസന്ത് എന്നാണെന്നും നെഹ്‌റുവിന് വളരെ ഇഷ്ടമായിരുന്നു എന്നും പറഞ്ഞു. ഏതു ചെറിയ കാര്യത്തെക്കുറിച്ചും ഇങ്ങനെ നമുക്കറിയാത്ത അനേകം കാര്യങ്ങള്‍ അദ്ദേഹത്തിന് പറയാനുണ്ടാവും.

മാര്‍ക്‌സിസത്തിലുള്ള അഗാധ പാണ്ഡിത്യവും ഏതൊരു വിഷയത്തെയും അതിന്റെ വെളിച്ചത്തില്‍ വിശകലനം ചെയ്യാനുള്ള കഴിവുമാണ് സീതാറാമിന്റെ ‘ പ്രത്യേകത. അത് സമ്പദ്ഘടനയാവട്ടെ, വിദേശനയം ആവട്ടെ, വര്‍ഗീയതയാവട്ടെ, സംസ്‌കാരമോ സ്‌പോര്‍ട്‌സോ എന്തുമാവട്ടെ; സീതാറാമിന്റെ വിശകലനങ്ങള്‍ക്ക് ഒരു മൗലികതയുണ്ടാവും. പാര്‍ലമെന്റിലോ സെമിനാര്‍ ഹാളിലോ മൈതാനങ്ങളിലെ റാലികളിലോ എവിടെയുമാവട്ടെ, ആശയ ഗാംഭീര്യം കൊണ്ട് സദസ്സിനെ കാന്തികശക്തി കൊണ്ടെന്നപോലെ ആകര്‍ഷിക്കുന്ന പ്രഭാഷകനാണ് അദ്ദേഹം. പാര്‍ലമെന്റില്‍ ശബ്ദഘോഷങ്ങളോ ആക്രോശങ്ങളോ ഇല്ലാതെ അറിവിന്റെ ഔന്നത്യവും ആശയങ്ങളുടെ വ്യക്തതയും കൊണ്ടാണ് അദ്ദേഹം എതിരാളിയുടെ വാദമുഖങ്ങളെ എയ്തു വീഴ്ത്തിയിരുന്നത്. ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ ഒരു പ്രസംഗം ഭരണഘടനാ ദിന പ്രത്യേക സംവാദത്തില്‍ അദ്ദേഹം നടത്തിയതാണ്. അദ്ദേഹത്തിന് മാത്രം നടത്താന്‍ കഴിയുന്ന ഒരു ക്ലാസിക് പ്രസംഗമായിരുന്നു അത്. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ അദ്ദേഹം ഹിന്ദുത്വ വര്‍ഗീയതയെയും ആഗോളവല്‍ക്കരണത്തെയും കുറിച്ച് പണ്ഡിതോചിതമായും എന്നാല്‍ ലളിതമായും എഴുതുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഗാട്ട് കരാറിനെ കുറിച്ച് ഇന്ത്യയില്‍ ആദ്യം ഇറങ്ങിയ ആധികാരികമായ വിശകലനങ്ങളില്‍ ഒന്ന് സീതാറാമിന്റേതായിരുന്നു.

അദ്ദേഹം രാജ്യസഭയില്‍ പ്രവര്‍ത്തിച്ച കാലത്ത് ലോക്‌സഭയില്‍ പ്രവര്‍ത്തിക്കാനായതും വലിയൊരു അനുഭവമായിരുന്നു. അദ്ദേഹം നല്‍കിയ പിന്തുണയും പകര്‍ന്ന ആത്മവിശ്വാസവും അത്ര വലുതായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങളോട് ഇടപെടാന്‍ അദ്ദേഹം നല്‍കിയ ധൈര്യവും പ്രോത്സാഹനവും വിലപ്പെട്ടതായിരുന്നു.
പ്രിയ സഖാവേ, ഇന്നത്തെ ഇന്ത്യയ്ക്ക് കുറേക്കാലം കൂടി അങ്ങയെ ആവശ്യമുണ്ടായിരുന്നു. അങ്ങയുടെ ആശയ തെളിച്ചമുള്ള വാക്കുകളും പ്രസന്നമായ സാന്നിധ്യവും ഞങ്ങള്‍ സഖാക്കളും രാജ്യവും വല്ലാതെ മിസ്സ് ചെയ്യും. പക്ഷേ ജീവിതം കൊണ്ട് പ്രസരിപ്പിച്ച സമരോര്‍ജ്ജത്താലും ആശയ പ്രകാശത്താലും ഒളിമങ്ങാത്ത ഓര്‍മ്മയായി സഖാവ് സീതാറാം യെച്ചൂരി ഞങ്ങളുടെ ഹൃദയത്തില്‍ ഉണ്ടാവും.

More Stories from this section

family-dental
witywide