‘വ്യക്തികളുടെ സ്വകാര്യത’ പുറത്തുവിടാനാകില്ല, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പുറത്തുവിടാൻ പറ്റുന്നതെല്ലാം പുറത്തുവിടുമെന്നും മന്ത്രി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്‍റെ ഉത്തരവിനോട് പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ രംഗത്ത്. റിപ്പോട്ടിലെ എല്ലാ കാര്യങ്ങളും പുറത്തുവിടാനാകില്ലെന്നാണ് മന്ത്രി പറഞ്ഞത്. വ്യക്തികളുടെ സ്വകാര്യതകൾ മാനിച്ച് അതുമായി കടന്ന് ചെല്ലുന്ന മേഖലയിൽ എന്തെങ്കിലും പരാമർശങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ടെങ്കിൽ അത്തരം കാര്യങ്ങൾ പുറത്തുവിടാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിയമപരമായി പഠിച്ച ശേഷം പുറത്ത് വിടാൻ പറ്റുന്നതെല്ലാം പുറത്ത് വിടുമെന്നും മന്ത്രി വ്യക്തമാക്കി.

വിലക്കപ്പെട്ടത് ഒഴികെ മറ്റൊന്നും മറച്ചുവയ്ക്കരുത് എന്ന നിലപാടാണ് സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ആദ്യം മുതൽ സ്വീകരിച്ചിരുന്നത്. വിവരാവകാശ കമ്മീഷന്റെ മാർഗ്ഗനിർദേശമുസരിച്ച് അതിന് ആവശ്യമായ നിലപാടുകൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി വിവരിച്ചു. ഹേമ കമ്മിറ്റി, അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ഒരു സിനിമാ കോൺക്ലേവ് നടത്തുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും സജി ചെറിയാൻ വ്യക്തമാക്കി.

സിനിമാ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പ്രതിസന്ധികളും അതുപോലെ സിനിമാ മേഖലയുടെ മുന്നോട്ടുള്ള പോക്ക് എന്നിവ സംബന്ധിച്ചുള്ള രൂപരേഖ തയ്യാറാക്കും. മഴ കഴിഞ്ഞാൽ ഉടൻ അത് സംഘടിപ്പിക്കാനാണ് പദ്ധതി. മലയാള സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അതിലേക്ക് ക്ഷണിക്കുന്നുണ്ട്. അതുപോലെ ഇന്ത്യൻ സിനിമയിലെ പ്രതിഭാധനരായ വ്യക്തികളുടെ നിർദേശങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

More Stories from this section

family-dental
witywide