കാണാതായ ബം​ഗ്ലാദേശ് എംപി കൊൽക്കത്തയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ധാക്ക ഇന്ത്യയിൽ ചികിത്സക്കെത്തിയ ബംഗ്ലാദേശ് എംപി അൻവാറുൽ അസിം കൊൽക്കത്തയിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ബം​ഗ്ലാദേശ് സർക്കാർ. ഭരണകക്ഷിയായ അവാമി ലീഗിൻ്റെ എംപിയായ അൻവാറുൽ മെയ് 12 ന് ചികിത്സക്കായി കൊൽക്കത്തയിൽ എത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തെ കാണാതായി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ കൊൽക്കത്തയിലെ ന്യൂ ടൗൺ പ്രദേശത്തെ ഫ്ലാറ്റിൽ കൊല്ലപ്പെട്ടെന്ന് കൊൽക്കത്ത പൊലീസ് സ്ഥിരീകരിച്ചു. അൻവാറുൾ അസിമിനെ കൊലപ്പെടുത്തിയത് താനാണെന്ന് ബംഗ്ലാദേശിൽ ഒരാൾ പൊലീസിനോട് സമ്മതിച്ചു.

കൊൽക്കത്തയിലെ പൊലീസിനെയും ഇക്കാര്യം അറിയിച്ചു. കാളിഗഞ്ച് ഉപാസില അവാമി ലീഗിൻ്റെ പ്രസിഡൻ്റ് കൂടിയായ അൻവാറുൽ അസിം, മെയ് 12 ന് വൈകുന്നേരം 7 മണിക്ക് കൊൽക്കത്തയിലെത്തിയത്. തൻ്റെ കുടുംബ സുഹൃത്ത് ഗോപാൽ ബിശ്വാസിന്റെയടുത്താണ് ആദ്യം എത്തിയത്. ഡോക്ടറെ കാണണമെന്ന് പറഞ്ഞ് അൻവാറുൽ പിറ്റേന്ന് ഉച്ചയ്ക്ക് 1:41 ന് ഗോപാലിൻ്റെ വീട്ടിൽ നിന്ന് പോയി. വൈകിട്ട് തിരിച്ചെത്തുമെന്നും പറഞ്ഞു. എന്നാൽ, വൈകുന്നേരം താൻ ദില്ലിയിലേക്ക് പോകുകയാണെന്നും അവിടെ എത്തിയ ശേഷം വിളിക്കാമെന്നും ഗോപാലിനെ അറിയിച്ചു. മെയ് 15 ന് അസിം മറ്റൊരു വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ താൻ ദില്ലിയിലെത്തിയതായും വിഐപികൾക്കൊപ്പമാണെന്നും ഗോപാലിനെ അറിയിച്ചു. ജൂൺ 17 ന്, കുടുംബത്തിന് അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിയാതെ വന്നതിനെത്തുടർന്ന് അവർ ഗോപാലിനെ വിളിച്ചു. അന്നുതന്നെ കുടുംബം ധാക്കയിൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

Missing Bangladesh MP Killed in India