കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച കൊച്ചിയിലെത്തിക്കും. വ്യോമസേനയുടെ സി-130 സൂപ്പർ ഹെർക്കുലീസ് വിമാനത്തിൽ രാവിലെ 8.30നാണ് മൃതദേഹങ്ങൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും മൃതദേഹങ്ങൾ ഏറ്റുവാങ്ങും. തുടർന്ന് പ്രത്യേക ആംബുലൻസുകളിൽ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും.
അതേസമയം, കുവൈത്തിലെ ദജീജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഫോറൻസിക് പരിശോധനകൾ പൂർത്തിയാക്കിയ ശേഷം എംബാം ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകാനായി മൃതദേഹങ്ങൾ നേരിട്ട് വിമാനത്താവളത്തിൽ എത്തിക്കും. കേരളത്തിന്‍റെ പ്രതിനിധിയായി ആരോഗ്യ മന്ത്രി വീണ ജോർജ് കുവൈത്തിൽ എത്തും. രാത്രി 10.30നുള്ള വിമാനത്തിലാണ് മന്ത്രി യാത്ര തിരിക്കുക.
എല്ലാവരുടേയും മൃതദേഹം ഒന്നിച്ചു കൊണ്ടുവരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ചിലരുടെ ഡി.എൻ.എ. പരിശോധന കഴിഞ്ഞെങ്കിലും ഫലം ലഭിച്ചിട്ടില്ല. എത്രപേരുടെ മൃതദേഹം കൊണ്ടുവരാൻ സാധിക്കും എന്ന കാര്യത്തിൽ വ്യക്തമല്ല.