
തിരുവനന്തപുരം: ലൈംഗിക ആരോപണം നേരിടുന്ന എം മുകേഷ് എംഎല്‍എയുടെ രാജി വിഷയത്തില്‍ പ്രതികരിക്കാതെ മന്ത്രി സജി ചെറിയാന്‍. ‘നോ കമന്റ്’ എന്ന് പറഞ്ഞ മന്ത്രി കോടതിയിലുള്ള വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും പറഞ്ഞു. സിനിമാരംഗത്ത് ഇപ്രാവശ്യം കണ്ട ഒരു പ്രത്യേകത, ചെറുപ്പക്കാരുടെ കടന്നുവരവ് ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയെന്നും സജി ചെറിയാന്‍ പറഞ്ഞു.
നയരൂപീകരണകമ്മിറ്റിയിൽ ഇപ്പോഴും മുകേഷ് തുടരുന്നതിൽ വിചിത്ര വിശദീകരണമാണ് സജി ചെറിയാൻ മുന്നോട്ടുവച്ച്ത്. മുകേഷ് അംഗമായ കമ്മിറ്റി സിനിമാ നയരൂപീകരണ കമ്മിറ്റി അല്ലെന്ന് മന്ത്രി വ്യക്തമാക്കി. 11 പേരുള്ള കമ്മിറ്റിക്ക് പ്രാഥമിക രൂപം തയ്യാറാക്കാനുള്ള ചുമതല മാത്രമാണെന്നും മന്ത്രി പറഞ്ഞു. സിനിമാനയം രൂപീകരിക്കേണ്ടത് സർക്കാരും മന്ത്രിസഭയുമാണ് എന്നാണ് സജി ചെറിയാന്റെ വിശദീകരണം.
ആരെയും കുറിച്ച് എന്തും പറയാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് സജി ചെറിയാന്‍ പറഞ്ഞു. അത് സൌഹൃദങ്ങളെ ഇല്ലാതാക്കുന്നു. തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിനിമ ഇറങ്ങുന്ന സംസ്ഥാനമാണ് കേരളം. സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ട് കൊണ്ട് സിനിമ മേഖലയില്‍ അടിമുടി മാറ്റമുണ്ടായെന്നും സജി ചെറിയാന്‍ പറഞ്ഞു.