ബിഎംഡബ്ല്യു ഇടിച്ച് സ്ത്രീ മരിച്ച സംഭവം; ശിവസേനാ നേതാവിന്റെ മകന്‍ മിഹിര്‍ ഷാ അറസ്റ്റില്‍

മുംബൈ: സ്‌കൂട്ടര്‍ യാത്രക്കാരിയായ സ്ത്രീയെ ബിഎംഡബ്ല്യൂ കാര്‍ ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ മുംബൈയിലെ ശിവസേന നേതാവ് രാജേഷ് ഷായുടെ മകന്‍ മിഹിര്‍ ഷാ അറസ്റ്റില്‍. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

വോര്‍ലിയിലെ കോളിവാഡ എന്ന സ്ഥലത്തെ താമസക്കാരായ ദമ്പതികളാണ് സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്നത്. കാവേരി നഖവ് എന്ന സ്ത്രീയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ ഭര്‍ത്താവ് പ്രദീപ് നഖവ് ചികിത്സയിലാണ്.

അമിത വേഗതയില്‍ എത്തിയ ബിഎംഡബ്ല്യു കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ കാവേരിയെ പുറകിൽ നിന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാറിന്റെ ബോണറ്റിലേക്ക് തെറിച്ച് വീണ കാവേരിയുമായി രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചതിന് ശേഷം ഇവരെ റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നു.

അപകടത്തിന് ശേഷം 24 കാരനായ മിഹിര്‍ഷാ ഒളിവിലായിരുന്നു. നേരത്തെ മിഹിറിന്റെ പിതാവ് രാജേഷ് ഷായേയും ഡ്രൈവറേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 15,000 രൂപ ബോണ്ടില്‍ രാജേശ് ഷാക്ക് തിങ്കളാഴ്ച കോടതി ജാമ്യം അനുവദിച്ചു. അപകടത്തിന് ശേഷം മിഹിര്‍ ഷായെ രക്ഷപ്പെടാന്‍ അനുവദിച്ചതിനാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ജൂലൈ ഏഴിനായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്നത് മിഹിര്‍ ഷാ ആയിരുന്നു.

More Stories from this section

family-dental
witywide