രാം കെ നാം ഡോക്യുമെന്‍ററിയും പാർലമെന്‍റ് മാർച്ചും; രാജ്യവിരുദ്ധ പ്രവർത്തി ആരോപിച്ച് മലയാളി വിദ്യാർഥിയെ ടാറ്റ ഇൻസ്റ്റിറ്റ്യട്ട് സസ്പെൻഡ് ചെയ്തു

മുംബൈ: ക്യാംപസിൽ രാം കെ നാം ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ നേതൃത്വം നൽകിയതിനും പാർലമെന്‍റ് മാർച്ചിൽ പങ്കെടുത്തതുമടക്കമുള്ള കാരണങ്ങൾ ചൂണ്ടികാട്ടി രാജ്യവിരുദ്ധ പ്രവർത്തനം ആരോപിച്ച് മലയാളി വിദ്യാർഥിയെ മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് സസ്പെൻഡ് ചെയ്തു. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ ഗവേഷക വിദ്യാർത്ഥിയും മലയാളിയുമായ രാംദാസ് പ്രിനിശിവാനന്ദനെയാണ് രണ്ട് വ‌ർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇടത് പക്ഷ ആഭിമുഖ്യമുള്ള പ്രോഗസ്സീവ് സ്റ്റുഡന്റ് ഫോറത്തിന്റെ ഭാരവാഹിയായിരുന്നു രാംദാസ്.

രാംദാസ് ക്യാമ്പസിൽ തുടർച്ചയായി അച്ചടക്ക ലംഘനം കാണിച്ചെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ ആരോപിക്കുന്നത്. ഗുജറാത്ത് കലാപത്തെകുറിച്ചുളള ബി ബിസി ഡോക്യുമെന്ററിയായ രാം കെ നാം ക്യാംപസിൽ പ്രദർശിപ്പിക്കുന്നതിന് രാംദാസ് നേതൃത്വം നൽകിയിരുന്നു. ക്യാംപസിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതിനും രാംദാസ് മുന്നിട്ടു നിന്നിരുന്നു. ഇതിനൊപ്പം തന്നെ ദില്ലിയിൽ നടന്ന സംയുക്ത വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത് PSF – TISS എന്ന ബാനർ ഉയർത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ഇവയെല്ലാം അച്ചടക്കലംഘനമായി കാണിച്ച് നേരത്തെ രാംദാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിനോട് പോലും അനാദരവോടെയാണ് രാംദാസ് പ്രതികരിച്ചെന്നാണ് അധികൃതരുടെ ആരോപണം. ഇവയെല്ലാം അച്ചടക്ക ലംഘനങ്ങളായി കാണിച്ചാണ് സസ്പെൻഷ നടപടി. സസ്പെൻഷനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് രാംദാസ് അറിയിച്ചു.