ഭൂമിയിൽ ഛിന്ന​ഗ്രഹം ഇടിക്കാൻ 72 ശതമാനം സാധ്യതയെന്ന് നാസ, കൃത്യമായ വർഷവും ദിവസവും പുറത്തുവിട്ടു

ഭൂമിയിൽ ഛിന്ന​ഗ്രഹം ഇടിക്കാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി നാസ. ഛിന്നഗ്രഹം ഭൂമിയിൽ ഇടിക്കാൻ 72% സാധ്യതയുണ്ടെന്നും അത് തടയാൻ വേണ്ടത്ര തയ്യാറല്ലെന്നും നാസ പറയുന്നു. നാസ ഏപ്രിലിൽ അഞ്ചാമത് പ്ലാനറ്ററി ഡിഫൻസ് ഇൻ്ററാജൻസി ടാബ്‌ലെറ്റോപ്പ് സംഘടിപ്പിക്കുകയും ജൂൺ 20-ന് മേരിലാൻഡിലെ ലോറലിലുള്ള ജോൺസ് ഹോപ്കിൻസ് അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയിൽ (എപിഎൽ) ഫലം പുറത്തുവിടുകയും ചെയ്തു. ‌‌നാസയെ കൂടാതെ, വിവിധ യുഎസ് സർക്കാർ ഏജൻസികളിൽ നിന്നും അന്താരാഷ്ട്ര ഏജൻസികളിൽ നിന്നുമുള്ള നൂറോളം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.

സമീപ ഭാവിയിൽ കാര്യമായ ഛിന്നഗ്രഹ ഭീഷണികളൊന്നുമില്ല. ഛിന്നഗ്രഹത്തിൻ്റെ ആഘാതം മനുഷ്യരാശിക്ക് വർഷങ്ങൾക്ക് മുമ്പേ പ്രവചിക്കാനും തടയാൻ നടപടിയെടുക്കാനുമുള്ള സാങ്കേതികവിദ്യയാണ് പരിശീലിച്ചതെന്നും നാസ ഹെഡ്ക്വാർട്ടേഴ്സിലെ പ്ലാനറ്ററി ഡിഫൻസ് ഓഫീസർ എമെരിറ്റസ് ലിൻഡ്ലി ജോൺസൺ പറഞ്ഞു. ഭൂമിയിൽ ഛിന്ന​ഗ്രഹം ഇടിക്കാനുള്ള സാധ്യത 14 വർഷത്തിനിടെ ഏകദേശം 72 ശതമാനമാണെന്നും പറയുന്നു. കൃത്യമായി പറഞ്ഞാൽ, 2038 ജൂലൈ 12-ന് ഭൂമിയിൽ ഛിന്ന​ഗ്ര​ഹം കൂട്ടിയിടിക്കാനുള്ള സാധ്യത 72 ശതമാനമാണെന്നും പറയുന്നു.

എന്നിരുന്നാലും, ഛിന്നഗ്രഹത്തിൻ്റെ വലിപ്പം, ഘടന, ദീർഘകാല പാത എന്നിവ കൃത്യമായി നിർണ്ണയിക്കാൻ ഈ പ്രാഥമിക നിരീക്ഷണം പര്യാപ്തമല്ലെന്നും കൂടുതൽ പഠനം വേണമെന്നും നാസ കൂട്ടിച്ചേർത്തു. അപകടസാധ്യതയുള്ള ഛിന്നഗ്രഹത്തെ വിലയിരുത്താനും തിരിച്ചറിയാനും തടയാനും ഭൂമിക്ക് സമയമുണ്ടെന്ന് ഉറപ്പാക്കാൻ നാസ എൻഇഒ സർവേയർ (ഭൂമിക്ക് സമീപമുള്ള ഒബ്‌ജക്റ്റ് സർവേയർ) വികസിപ്പിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. നാസയുടെ എൻഇഒ സർവേയർ 2028 ജൂണിൽ വിക്ഷേപിക്കും.