ചരിത്രത്തെ വെട്ടി NCERT; പ്ലസ്ടു പാഠപുസ്തകത്തില്‍ നിന്ന് ബാബരി മസ്ജിദ് പുറത്ത്; പകരം രാമക്ഷേത്രവും രാമജന്മഭൂമി മൂവ്മെന്റും

ന്യൂഡല്‍ഹി: പാഠപുസ്തകങ്ങളില്‍ ചരിത്രം വീണ്ടും തിരുത്തി എന്‍സിഇആര്‍ടി. ഇത്തവണ ബാബരി മസ്ജിദും ഗുജറാത്ത് കലാപവുമാണ് വെട്ടി മാറ്റിയിരിക്കുന്നത്. പ്ലസ്ടു പൊളിറ്റിക്കല്‍ സയന്‍സിന്റെ പുസ്തകത്തിലാണ് വെട്ടിമാറ്റല്‍.

ബാബരി മസ്ജിദിനും ഗുജറാത്ത് കലാപത്തിനും പകരം രാമക്ഷേത്രം നിര്‍മ്മിക്കാമെന്നുള്ള 2019 ലെ സുപ്രീംകോടതി വിധിയും, രാമജന്മഭൂമി പ്രസ്ഥാനവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തെ കുറിച്ചുള്ള ഭാഗങ്ങളും നീക്കം ചെയ്തിട്ടുണ്ട്. പുതിയ സംഭവവികാസങ്ങള്‍ ഉള്‍പെടുത്തിയതാണെന്നാണ് ഇതിന് നല്‍കുന്ന വിശദീകരണം.

ഒരുമാസത്തിനുള്ളില്‍ പുതുക്കിയ പാഠപുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യും. 2024-25 അധ്യയന വര്‍ഷത്തേക്കുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് വെട്ടലും കൂട്ടിച്ചേര്‍ക്കലും നടത്തിയിരിക്കുന്നത്. പുതുക്കിയ പാഠപുസ്തകത്തിന്റെ കരട് സിബിഎസ്ഇക്ക് കൈമാറി.

2006-07 ല്‍ പുറത്തിറക്കിയ ‘പൊളിറ്റിക്സ് ഇന്‍ ഇന്ത്യ സിന്‍സ് ഇന്‍ഡിപെന്‍ഡ്ന്റ്’ എന്ന പാഠഭാഗം എട്ടിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. സമീപകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിച്ച അഞ്ച് പ്രധാന രാഷ്ട്രീയ നീക്കങ്ങളില്‍ ഒന്നായിട്ടായിരുന്നു അയോധ്യ മൂവ്മെന്റിനെ പാഠഭാഗത്തില്‍ പരാമര്‍ശിച്ചിരുന്നത്. 1989 ലെ പരാജയത്തിന് ശേഷം കോണ്‍ഗ്രസിന് സംഭവിച്ച പതനം, 1990 ലെ മണ്ഡല്‍ കമ്മീഷന്‍, 1991 മുതലുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍, 1991 ലെ രാജീവ് ഗാന്ധി വധം എന്നിവയായിരുന്നു മറ്റ് നാല് സംഭവങ്ങള്‍.

More Stories from this section

family-dental
witywide