നേഹ ഹിരേമത്തിന്റെ കൊലപാതകം, ലൗ ജിഹാദ് ആരോപണവുമായി ബിജെപി

ബെം​ഗളൂരു: കോൺ​ഗ്രസ് നേതാവിന്റെ മകൾ നേഹ ഹിരേമത് കോളേജ് ക്യാമ്പസിനുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിൽ കർണാടകയിൽ രാഷ്ട്രീയപ്പോര്. ഹുബ്ബള്ളിയിലാണ് നേഹ ഹിരേമത് എന്ന വിദ്യാർഥിയെ സഹപാഠി കുത്തിക്കൊലപ്പെടുത്തിയത്. പ്രണയാഭ്യാർഥന നിരസിച്ചതിനെ തുടർന്നാണ് ഫയാസ് ഖോണ്ടുനായക് എന്ന സഹപാഠി കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും അടുപ്പത്തിലായിരുന്നെന്നും നേഹ ബന്ധത്തിൽ നിന്ന് പിന്മാറിയതാണ് കൊലക്ക് കാരണമെന്നും പ്രതി ഫയാസ് ഖോണ്ടുനായിക് പറഞ്ഞതായി പൊലീസ് അറിയിച്ചു.

സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയുടെ ഉദാഹരണമാണ് കൊലപാതകമെന്നും സംഭവത്തിന് പിന്നിൽ ലൗ ജിഹാദാണെന്നും ആരോപിച്ച് ബിജെപി രം​ഗത്തെത്തി. എന്നാൽ, സംഭവം ക്രിമിനൽ പ്രവർത്തനമാണെന്നും പ്രതിയെ അറസ്റ്റ് ചെയ്തെന്നും രാഷ്ട്രീയം കലർത്തേണ്ടതില്ലെന്നുമാണ് കോൺ​ഗ്രസ് പറഞ്ഞു. സംഭവം ലൗ ജിഹാദ് അല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കി. കോൺഗ്രസ് ഭരണത്തിന് കീഴിൽ ക്രമസമാധാന നില പൂർണമായും തകർന്നിരിക്കുന്നുവെന്നും ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ പിതാവും കുറ്റകൃത്യത്തെ ‘ലവ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ചതോടെ കോൺ​ഗ്രസ് പ്രതിസന്ധിയിലായി. മകളെ കുടുക്കാൻ പ്രതി പദ്ധതിയിട്ടിരുന്നതായി കോൺഗ്രസ് കോർപ്പറേറ്ററായ നിരഞ്ജൻ ഹിരേമത്ത് ആരോപിച്ചു.

Also Read