
ദില്ലി: നേപ്പാൾ പുറത്തിറക്കിയ പുതിയ 100 രൂപയുടെ നോട്ടിൽ തർക്ക പ്രദേശങ്ങൾ ഉൾപ്പെട്ടതിൽ അതൃപ്തിയുമായി ഇന്ത്യ. ഇന്ത്യയുമായുള്ള അതിർത്തി തർക്ക പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ നോട്ട് അച്ചടിക്കാൻ നേപ്പാൾ തീരുമാനിച്ചത്. നേപ്പാളിന്റെ നടപടി ഏകപക്ഷീയവും അംഗീകരിക്കാനാകാത്തതുമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു.
ഇന്ത്യയുമായി അതിർത്തി തർക്കമുള്ള ലിപുലേഖ്, ലിംപിയാധുര, കാലാപാനി തുടങ്ങിയ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ കറൻസിയെന്ന് നേപ്പാൾ വ്യക്തമാക്കി. നേപ്പാൾ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തർക്ക പ്രദേശങ്ങൾ കറൻസി നോട്ടിൻ്റെ രൂപരേഖയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് നേപ്പാൾ സർക്കാർ വക്താവ് രേഖ ശർമ അറിയിത്തു. 2020 ജൂൺ 18-ന് രാഷ്ട്രീയ ഭൂപടം പുതുക്കാനുള്ള ഭരണഘടനാ ഭേദഗതിയെ തുടർന്നാണ് നേപ്പാളിൻ്റെ പുതിയ നീക്കം. ഈ നടപടിയെ ഇന്ത്യ ശക്തമായി എതിർത്തിരുന്നു.