നിജ്ജാർ വധക്കേസ്: കാനഡയുടെ ഭാഗത്തു നിന്ന് ഇന്ത്യയ്ക്ക് പ്രത്യേകിച്ച് തെളിവുകളോ വിവരങ്ങളോ ലഭിച്ചിട്ടില്ലെന്ന് ജയശങ്കർ

ന്യൂഡൽഹി: ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ നാലാമത്തെ ഇന്ത്യൻ പൗരൻ കാനഡയിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.

കാനഡയിലെ ഇൻ്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം ആണ് 22 കാരനായ പ്രതി അമൻദീപ് സിംഗിനെ അറസ്റ്റ് ചെയ്തത്. കാനഡയിലെ ബ്രാംപ്ടൺ, സറേ, അബോട്ട്‌സ്‌ഫോർഡ് പ്രദേശങ്ങളിൽ മാറിമാറി താമസിച്ചു വരികയായിരുന്നു ഇയാൾ. അമർദീപ് സിങ്ങിനെതിരെ കൊലപാതകം, കൊലപാതകം നടത്താൻ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

പുതിയ സംഭവവികാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മന്ത്രി. “മറ്റൊരു അറസ്റ്റ് കൂടി നടന്നതായി ഞാൻ വായിച്ചു … കാനഡയിലെ ഏതെങ്കിലും സംഭവത്തിനോ അക്രമത്തിനോ എന്തെങ്കിലും തെളിവുകളോ വിവരങ്ങളോ ഉണ്ടെങ്കിൽ, ഇന്ത്യയിൽ അന്വേഷിക്കേണ്ട പ്രസക്തിയുണ്ടെങ്കിൽ അതിനെക്കുറിച്ച് അന്വേഷിക്കാൻ തയ്യാറാണ്. നാളിതുവരെ, നമ്മുടെ അന്വേഷണ ഏജൻസികൾക്ക് അന്വേഷണം നടത്താൻ പാകത്തിനുള്ള ഒന്നും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല.”

2023 ജൂൺ 18 ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയ്ക്ക് പുറത്താണ് 45 കാരനായ ഹർദീപ് നിജ്ജാർ കൊല്ലപ്പെട്ടത്.