
മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എഡിജിപി എംആര്‍ അജിത്കുമാറിനും എതിരെ നല്‍കിയ പരാതിയില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ തള്ളി സിപിഎം. അന്‍വറിന്റെ പരാതി ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്‌തെങ്കിലും വിഷയത്തില്‍ പാര്‍ട്ടിതല അന്വേഷണം വേണ്ടെന്നാണ് തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.
വിഷയം ഭരണതലത്തില്‍ അന്വേഷിക്കേണ്ടതാണെന്നും സര്‍ക്കാര്‍ ഇതിനകം തന്നെ ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. മികച്ച അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഗോവിന്ദന്‍.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേ പി.വി. അൻവർ പരാതി നൽകിയിട്ടില്ല. എഴുതി നൽകിയിട്ടുള്ള പരാതികളിലൊന്നും പി ശശിയെ സംബന്ധിച്ച കാര്യങ്ങളില്ല. ടി.വിയിൽ പറയുന്നതല്ലാതെ ഇന്നയിന്ന കാര്യങ്ങളാണ് എന്ന രീതിയിൽ പാർട്ടിയോട് ശശിയെ പറ്റി പറഞ്ഞിട്ടില്ല. അതുകൊണ്ട് പി. ശശിക്കെതിരേ എന്തെങ്കിലും കാര്യങ്ങളിലേക്ക് പാർട്ടി കടക്കേണ്ടതില്ല
ഏതെങ്കിലും എ ഡി ജി പിയെ മുന്നില്‍ നിര്‍ത്തി ബിജെപിയുമായി ബന്ധമുണ്ടാക്കേണ്ട കാര്യം സിപിഎമ്മിനില്ല. കേരള സിപിഎമ്മിനെ അജന്‍ഡവച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്ന നേതൃത്വമാണ് ആര്‍എസ്എസിന്റേത്. അത് ജനങ്ങള്‍ക്കറിയാം. സിപിഎമ്മിനെ തകര്‍ക്കാന്‍ വേണ്ടി ആര്‍ എസ് എസ് കണ്ണൂരില്‍ കൊന്നുതള്ളിയത് പാര്‍ട്ടി അനുഭാവികള്‍ ഉള്‍പ്പെടെയുള്ള ബീഡി തൊഴിലാളികളെയാണ്. ആര്‍എസ്എസ് നേതാവിനെ എഡിജിപി കണ്ടുഎന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം ശുദ്ധകള്ളമാണ്.അങ്ങനെയൊരു പാര്‍ട്ടിയുമായി ബന്ധമുണ്ടാക്കേണ്ട കാര്യം സിപി എമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു.
പി വി അന്‍വറിനെ കുറിച്ച് പണ്ട് മാധ്യമങ്ങടക്കം പറഞ്ഞത് എന്തൊക്കെയാണ് എന്നു ഒന്നുകൂടി പരിശോധിക്കണം. ഇപ്പോള്‍ കമ്യൂണിസ്റ്റ് വിരുദ്ധതയ്ക്കായാണ് അന്‍വറിനെ ചിലര്‍ കൂട്ടുപിടിക്കുന്നത്. മാധ്യമങ്ങളും ബൂര്‍ഷ്വാ പാര്‍ട്ടികളുമാണ് ഇതിന് പിന്നില്‍. ആ ഉദ്ദേശ്യങ്ങളൊന്നും നടക്കാന്‍ പോകുന്നില്ല.അക്രമരാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസ് ഈ വിഷയത്തെ ഉപയോഗിക്കുന്നു. പോലീസിനെ നേരിടുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞതിനെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
no written complaint against P Sasi Says MV Govindan