‘മെയ് 28 മുതല്‍ പലസ്തീൻ സ്വതന്ത്ര രാഷ്ട്രം’; അംഗീകരിച്ച് രാജ്യങ്ങൾ; നോർവേയിൽ നിന്ന് അംബാസഡറെ തിരിച്ചുവിളിച്ച് ഇസ്രയേൽ

അയർലൻഡ്, സ്പെയിൻ, നോർവേ എന്നീ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചു. മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഈ തീരുമാനത്തെ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെയ് 28 മുതല്‍ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹ്ര്‍ സ്റ്റോര്‍ പ്രഖ്യാപിച്ചു. പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചില്ലെങ്കില്‍ പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാകില്ലെന്നും പ്രഖ്യാപനത്തിനിടെ അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യങ്ങളുടെ തീരുമാനത്തിൽ ഇസ്രയേൽ പ്രതിഷേധം അറിയിച്ചു. നോർവേയിൽ നിന്ന് ഇസ്രായേൽ അംബാസഡറെ തിരിച്ചുവിളിച്ചാണ് ഇസ്രായേൽ പ്രതിഷേധം അറിയിച്ചത്. അയർലൻഡിൽ നിന്നും ഉടൻ അംബാസഡറെ തിരിച്ചുവിളിക്കുമെന്നാണ് കരുതുന്നത്. തീവ്രവാദത്തെ അംഗീകരിക്കുന്നുവെന്നാണ് അയർലൻഡും നോർവേയും ലോകത്തിന് നൽകിയ സംഭാവനയെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി പ്രതികരിച്ചു.

മെയ് 28 മുതല്‍ പലസ്തീനെ രാഷ്ട്രമായി കണക്കാക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാന്‍ചെസും അറിയിച്ചു. അയര്‍ലന്‍ഡിന്റെയും പലസ്തീന്റെയും ചരിത്രപരമായി പ്രാധാന്യമുള്ള ദിവസമാണിതെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് വ്യക്തമാക്കി. സ്‌പെയ്നും നോര്‍വേയും ചേര്‍ന്നുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide