
ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരിൽ ഒരാളും ലഷ്‌കര്‍ ഇ തയ്ബയുടെ ഭാഗമായ ജമാത് ഉദ് ദവ എന്ന നിരോധിത ഭീകര സംഘടനയുടെ ഉപ മേധാവിയുമായ ഹാഫിസ് അബ്ദുള്‍ റഹ്മാന്‍ മക്കി പാക്കിസ്ഥാനിൽ അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെത്തടുര്‍ന്നായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരൻ കൂടിയാണ് അബ്ദുള്‍ റഹ്മാന്‍ മക്കി.
ലാഹോറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഹൃദയാഘാതം ഉണ്ടായതാണ് മരണ കാരണമെന്ന് ജമാത് ഉദ് ദവ നേതാക്കള്‍ അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളിൽ ഒരാളായാണ് മക്കി വിലയരുത്തപ്പെടാറുള്ളത്. മുംബൈ ഭീകരാക്രമണത്തിന് വലിയ തോതിൽ ഫണ്ട് നൽകിയത് ഇയാളെന്ന് കണ്ടെത്തിയുണ്ട്. 2008 നവംബർ 26 ന് നടന്ന മുംബൈ ഭീകരാക്രമണത്തിൽ 166 പേർക്കാണ് ജീവൻ നഷ്ടമായത്.
തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കിയ കേസില്‍ മക്കിയെ 2020 ല്‍ തീവ്രവാദ വിരുദ്ധ കോടതി ആറ് മാസം തടവിന് ശിക്ഷിച്ചിരുന്നു. ഐക്യരാഷ്ട്രസഭയാകട്ടെ 2023 ല്‍ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയുടെ ചെയ്തിരുന്നു. ഇതിന് പിന്നാലെ യുഎൻ ഇയാളുടെ ആസ്തി സ്വത്തുക്കള്‍ മരവിപ്പിക്കുകയും, യാത്രാ വിലക്ക്, ആയുധ ഉപരോധം എന്നിവ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.