ഒളിംപിക്സിൽ പി വി സിന്ധുവിന്‍റെ ഹാട്രിക് മെഡൽ സ്വപ്നം പൊലിഞ്ഞു, ക്വാര്‍ട്ടർ കാണാതെ പുറത്ത്; പാരിസില്‍ ഇന്ത്യക്ക് നിരാശ

പാരീസ്: തുടർച്ചയായ മൂന്നാം ഒളിംപിക്സിലും മെഡൽ നേട്ടമെന്ന പി വി സിന്ധുവിന്‍റെ ഹാട്രിക് സ്വപ്നം പൊലിഞ്ഞു. റിയോ ഡി ജനീറോയിലും ടോക്കിയോയിലും ഇന്ത്യക്കായി മെഡല്‍ നേടിയ സിന്ധുവിന്‍റെ പാരീസിലെ മെഡല്‍ സ്വപ്നം ബാഡ‍്മിന്‍റൺ പ്രീക്വാര്‍ട്ടറില്‍ ചൈനീസ് താരം ഹെ ബിംഗ് ജിയാവോയാണ് തകർത്തത്. ചൈനിസ് താരത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു കീഴടങ്ങിയതോടെ ഇന്ത്യൻ ആരാധക‍ർക്കും കടുത്ത നിരാശയായി. സ്കോർ : 19-21, 14-21.

റിയോയില്‍ വെള്ളി മെഡലും ടോക്കിയോയില്‍ വെങ്കല മെഡലും നേടിയ സിന്ധു, ഒളിംപിക്സിലെ ഹാട്രിക് മെഡല്‍ തേടിയാണ് പ്രീ ക്വാർട്ടർ പോരാട്ടത്തിനിറങ്ങിയത്. എന്നാൽ മത്സരത്തിന്റെ തുടക്കം മുതല്‍ സിന്ധുവിന് കടുത്ത വെല്ലുവിളിയാണ് ചൈനീസ് താരം ഉയര്‍ത്തിയത്. ആദ്യ സെറ്റ് 19-21 ന് പോരാടി കീഴടങ്ങിയ സിന്ധു രണ്ടാം സെറ്റാകട്ടെ 14-21 എന്ന നിലയിൽ അടിയറവ് പറയുകയായിരുന്നു. ഇതേ ഹെ ബിംഗ് ജിയാവോയെ തോല്‍പ്പിച്ചാണ് സിന്ധു ടോക്കിയോയില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയത്. ചൈനീസ് താരത്തെ സംബന്ധിച്ച് സിന്ധുവിനോടുള്ള പകവീട്ടല്‍ കൂടിയായി പാരീസിലെ ഒളിമ്പിക്‌സ് വേദി.

അതേസമയം പുരുഷ ഡബിള്‍സില്‍ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന സാത്വിക്ചിരാഗ് സഖ്യത്തിന്റെ ക്വാര്‍ട്ടറിലെ തോല്‍വിയും ഇന്ത്യയ്ക്ക് വേദനയായി. ലോക റാങ്കിങ്ങില്‍ ഏഴാമതുള്ള മലേഷ്യയുടെ ആരോണ്‍ ചിയ സോ വൂയി യിക് സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തെ വീഴ്ത്തിയത്. ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യന്‍ സഖ്യം തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 13-21, 21-14, 21-16. പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയ പ്രീ ക്വാര്‍ട്ടരില്‍ മലയാളി താരം എച്ച്.എസ് പ്രണോയിയെ പരാജയപ്പെടുത്തി ലക്ഷ്യ സെന്‍ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.

More Stories from this section

family-dental
witywide