ഒളിമ്പിക്‌സ്: വേട്ട തുടര്‍ന്ന് അമേരിക്ക, 20 മെഡലുമായി കുതിക്കുന്നു, 16 മെഡലുമായി ഫ്രാന്‍സ് രണ്ടാം സ്ഥാനത്ത്

മുപ്പതാമത് പാരിസ് ഒളിംപിക്സില്‍ മെഡല്‍ വേട്ട തുടര്‍ന്ന് അമേരിക്ക. 20 മെഡലുകളുമായാണ് അമേരിക്കയുടെ കുതിപ്പ്. മൂന്ന് സ്വര്‍ണവും, എട്ട് വെള്ളിയും, ഒമ്പത് വെങ്കലവുമാണ് നിലവില്‍ അമേരിക്കയെ പട്ടികയില്‍ ഒന്നാമത് നിലനിര്‍ത്തുന്നത്. അതേസമയം, അഞ്ച് സ്വര്‍ണവും, എട്ട് വെള്ളിയും മൂന്ന് വെങ്കലവുമായി ഫ്രാന്‍സാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 12 മെഡലുകളുമായി ജപ്പാന്‍ മൂന്നാം സ്ഥാനത്തും ചൈന നാലാം സ്ഥാനത്തുമാണ്.

മെഡല്‍പ്പട്ടികയില്‍ ഇന്ത്യ 26ാം സ്ഥാനത്താണുള്ളത്. ഒളിംപിക്സിന്റെ മൂന്നാം ദിനമായിരുന്ന ഇന്നലെ ഇന്ത്യക്ക് മെഡല്‍ നഷ്ടമായത് തലനാരിഴക്കായിരുന്നു. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മികച്ച പോരാട്ടം കാഴ്ചവെച്ച് നാലാം സ്ഥാനത്തെത്തിയ ഇന്ത്യയുടെ അര്‍ജുന്‍ ബബുതക്ക് മെഡല്‍ നഷ്ടമായത് നിര്‍ഭാഗ്യം കൊണ്ട് മാത്രം.

അതേസമയം, ബാഡ്മിന്റണില്‍ പുരുഷന്‍മാരുടെ ഡബിള്‍സില്‍ ഒളിംപിക്‌സ് ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ടീം എന്ന ചരിത്രം നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സ്വാതിക്സായ്രാജ് – ചിരാഗ് ഷെട്ടി സഖ്യം. പുരുഷ ഹോക്കിയിലാകട്ടെ അര്‍ജന്റീനയെ സമനിലയില്‍ ഇന്ത്യ തളച്ചിരുന്നു. എന്നാല്‍ അമ്പെയ്ത്തില്‍ ഇന്ത്യക്ക് നിരാശയായിരുന്നു. പുരുഷ അമ്പെയ്ത്തില്‍ ക്വാര്‍ട്ടറില്‍ തുര്‍ക്കിയോടായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരാജയം.