ബജറ്റ് സമ്മേളനത്തിന് തുടക്കം; നാരീശക്തിയുടെ ഉത്സവമാണ് ബജറ്റ് സമ്മേളനമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാമനാമം ചൊല്ലിയാണ് പ്രധാനമന്ത്രി മാധ്യമ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്. നാരി ശക്തിയുടെ ഉത്സവമാണ് ഈ ബജറ്റ് സമ്മേളനമെന്നും രാജ്യത്ത് വനിതാ സംവരണ ബില്‍ അവതരിപ്പിച്ചത് ചരിത്ര നീക്കമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ടപത്രിയുടെ അഭിസംബോധനയും ധനമന്ത്രിയുടെ ബജറ്റും സ്ത്രീശാക്ത്രീകരണത്തിന്റെ പ്രഖ്യാപനം കൂടിയാണ്. തെറ്റ് തിരുത്താനുള്ള അവസരമാണ് ബജറ്റ് സമ്മേളനം. പ്രതിപക്ഷം സഹകരിക്കണം. ക്രിയാത്മക നിര്‍ദേശങ്ങള്‍ക്കായി ഉയരുന്നതായിരിക്കണം പ്രതിപക്ഷ ശബ്ദം. അസാമാന്യപെരുമാറ്റം അംഗീകരിക്കാന്‍ ആവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പൂര്‍ണ്ണബജറ്റ് അവതരിപ്പിക്കുമെന്നും മോദി അറിയിച്ചു.

ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം പാര്‍ലമെന്റ് മന്ദിരത്തിന് ഉണ്ട് എന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. പുതിയ രാജ്യത്തിന്റെ നിര്‍മാണത്തിന്റെ പ്രതീകമാണ് പുതിയ മന്ദിരമെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. ശക്തമായ ഇന്ത്യക്ക് നിയമനിര്‍മ്മാണം ഉണ്ടാവും. രണ്ട് ലക്ഷത്തില്‍ അധികം അമൃത് വാടിക നിര്‍മിച്ചു. രണ്ട് കോടിയിലേറെ മരങ്ങള്‍ നട്ടു. കഴിഞ്ഞ വര്‍ഷങ്ങള്‍ രാജ്യം മികച്ച നേട്ടങ്ങള്‍ കൈവരിച്ചു. ലോകം പ്രതിസന്ധി നേരിട്ടപ്പോഴും രാജ്യം വളര്‍ച്ച കൈവരിച്ച് സാമ്പത്തിക ശക്തിയായി.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ദേശീയ പതാക നാട്ടിയ ആദ്യ രാജ്യമായി ഇന്ത്യമാറി. ജി20 വിജയകരമായി പൂര്‍ത്തിയാക്കിയതും കായിക മേഖലയിലെ വിജയങ്ങളും ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തി. ക്രിമിനല്‍ നിയമങ്ങള്‍ പൊളിച്ചെഴുതി ശിക്ഷയെക്കാള്‍ നീതിക്ക് പ്രാധാന്യം നല്‍കി. മുത്തലാഖ് നിരോധിക്കാനും പാര്‍ലമെന്റിനായി. രാമക്ഷേത്ര നിര്‍മ്മാണം ജനങ്ങളുടെ അഭിലാഷമാണ്. കഴിഞ്ഞ 10 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ പതിറ്റാണ്ടുകളായി ഉള്ള അഭിലാഷം എന്നും രാഷ്ട്രപതി പറഞ്ഞു.