
ഡൽഹി: പാർലമെന്‍റിലെ ഭരണഘടന ചര്‍ച്ചയിൽ ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിപ്പിടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം. സവർക്കർക്കെതിരെ അതിരൂക്ഷ വിമർശനങ്ങളുന്നയിച്ച രാഹുൽ, ബി ജെ പിക്കെതിരെ കടുത്ത പരിഹാസങ്ങളും തൊടുത്തു. നവീന ഇന്ത്യയുടെ രേഖയാണ് ഭരണഘടനയെന്ന് ചൂണ്ടികാട്ടി രാഹുൽ, മഹാത്മാ ഗാന്ധിയുടെയും, നെഹ്രുവിൻ്റെയും, അംബേദ്കറിൻ്റെയുമൊക്കെ ആശയങ്ങളാണ് ഭരണഘടനയിലുള്ളതെന്നും വിവരിച്ചു. ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവർക്കർ പറഞ്ഞത്. മനു സ്മൃതിയാണ് ഔദ്യോഗിക രേഖയെന്നതായിരുന്നു വാദം. ഇന്നും ബിജെപിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണ ഘടനയല്ല. സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കും. രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബിജെപിയുടെ ശ്രമമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഏകലവ്യൻ്റെ വിരൽ മുറിച്ച പോലെയാണ് ഇന്നത്തെ ഇന്ത്യൻ യുവതയുടെ സ്ഥിതി. അദാനിക്ക് അവസരം നൽകിയും, ലാറ്ററൽ എൻട്രി അവസരം നൽകിയും രാജ്യത്തെ യുവാക്കൾക്ക് അവസരം ഇല്ലാതാക്കുകയാണ്. കർഷകരുടെ വിരൽ മുറിക്കുന്നു. ഇന്നത്തെ മുദ്ര വിരൽ നഷ്ടപ്പെട്ട കൈയാണ്. ഭരണഘടനയിൽ എഴുതി വയ്ക്കാത്ത വിഷയങ്ങളാണ് താൻ ഉന്നയിക്കുന്നത്. ഭരണഘടനക്കൊപ്പം നീതി നിഷേധവും ചർച്ച ചെയ്യപ്പെടണമെന്നും രാഹുൽഗാന്ധി പറഞ്ഞു.
യുപിയിൽ ബിജെപി ഭരണമാണെന്നും അവിടെ മനുസ്മൃതിയാണ് പിന്തുടരുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഹാത്രസിലെ അതിജീവിതയുടെ കുടുംബത്തെ ഭരണ സംവിധാനം ഒറ്റപ്പെടുത്തിയിരിക്കുന്നു. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക തുല്യത ഇല്ലാതായിരിക്കുന്നു. ജാതി സെൻസസ് കൊണ്ടു വാരാത്തത് തുല്യതയില്ലായ്മയുടെ തെളിവാണ്. ഇന്ത്യ സഖ്യം ജാതി സെൻസസ് കൊണ്ടുവരുമെന്നും രാഹുൽഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ അനുരാഗ് താക്കൂർ രംഗത്തെത്തി. രാഹുൽ ഗാന്ധിക്ക് ഭരണഘടനയെ കുറിച്ച് ഒന്നുമറിയില്ലെന്ന് അനുരാഗ് താക്കൂർ പറഞ്ഞു. ഇതിനെ പ്രതിരോധിച്ച് കെസി വേണുഗോപാൽ എംപി ഇടപെട്ടതോടെ കെസിയെ സ്പീക്കർ വിമർശിച്ചു.