
തിരുവനന്തപുരം: രണ്ട് ദിവസത്തോളമായി കാണാതായ രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിനുള്ളിൽ കണ്ടെത്തി. മെഡിക്കൽ കോളജിലെ തകരാറിലായ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയ നിലയിലാണ് ചികിത്സയ്ക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രൻ നായരെ കണ്ടെത്തിയത്. ചികിത്സക്കായി രവീന്ദ്രൻ നായർ ശനിയാഴ്ച രാവിലെ 11 മണിക്കാണ് ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെ ലിഫ്റ്റിൽ കയറിയ ഇദ്ദേഹം പിന്നെ വെളിച്ചം കാണുന്നത് ഇന്ന് രാവിലെയാണ്.
മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിന് സമീപമുള്ള ലിഫ്റ്റിലാണ് കുടുങ്ങിയത്. രവീന്ദ്രൻ നായരെ കാണാതായെന്ന് കാട്ടി കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണമടക്കം നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ ലിഫ്റ്റ് തുറന്നപ്പോൾ രവീന്ദ്രൻ നായരെ ഉള്ളിൽ കണ്ടത്. തുടർന്ന് ഇദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.ലിഫ്റ്റിന് തകരാർ ഉണ്ടെന്ന് മുന്നറിയിപ്പ് എഴുതി വെച്ചിരുന്നില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. രവീന്ദ്രൻ നായർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കുടുംബം വിവിരിച്ചു. എന്നാൽ സ്ഥിരമായി ഉപയോഗിക്കുന്ന ലിഫ്റ്റ് അല്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ വാദം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി.