‘സാധ്യമായ എല്ലാ സഹായവും ചെയ്യും’, ദുരന്തത്തിൽപ്പെട്ടവർ ഒറ്റയ്ക്കല്ലെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ‘കേരളം വിശദമായ മെമ്മോറാണ്ടം നൽകണം’

കൽപ്പറ്റ: വയനാട് ദുരന്തത്തിൽ കേരളത്തിന്‍റെ കണ്ണീരിനൊപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വയനാട് ദുരന്ത സ്ഥലം സന്ദർശിച്ച ശേഷം നടത്തിയ അവലോകനത്തിന് ശേഷം സംസാരിച്ച പ്രധാനമന്ത്രി കേരളത്തിന് എല്ലാ വിധ സഹായങ്ങളും നൽകുമെന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും ഉറപ്പ് നൽകി. ദുരന്തത്തിൽപ്പെട്ടവർ ഒറ്റയ്ക്കല്ലെന്നും പ്രഖ്യാപിച്ച പ്രധാനമന്ത്രി ദുരന്തബാധിതർക്കൊപ്പം നിൽക്കുകയാണ് ഇപ്പോൾ പ്രധാനമെന്നും ഓർമ്മിപ്പിച്ചു. വയനാട് ദുരന്തത്തിൽ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാനും കേരളത്തോട് പ്രധാനമന്ത്രി നിർദ്ദേശിച്ചു. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടമാണ് മൊത്തത്തിൽ ഉണ്ടായത് എന്നതടക്കമുള്ള എല്ലാ കാര്യങ്ങളുമുള്ള വിശദമായ മെമ്മോറാണ്ടം സമർപ്പിക്കണമെന്നാണ് മോദി ആവശ്യപ്പെട്ടത്. രാജ്യം ദുരന്ത ബാധിതർക്ക് ഒപ്പമാണെന്നും പുനരധിവാസത്തിന് പണം തടസ്സമാകില്ലെന്നും സഹായം എത്രയും വേഗം ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം ഉച്ചയോടെ വയനാട്ടിലെത്തിയ പ്രധാനമന്ത്രി പരിക്കേറ്റവരെയും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെയും നേരിൽ കണ്ട് ദുരന്തത്തിന്‍റെ വ്യാപ്തി വിലയിരുത്തി. വയനാട് കളക്ടറേറ്റിൽ നിർണായകമായ അവലോകന യോ​ഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ​ഗോപി, ചീഫ് സെക്രട്ടറി എന്നിവരടക്കം പങ്കെടുക്കുന്ന യോ​ഗത്തിലും പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.

മൂന്ന് മണിക്ക് മടങ്ങി പോകേണ്ടിയിരുന്ന പ്രധാനമന്ത്രി ആളുകളെ നേരിട്ട് കണ്ട് സംസാരിക്കാൻ തീരുമാനിച്ചതോടെ ഷെഡ്യൂളിൽ മാറ്റം വരികയായിരുന്നു. ദുരന്തബാധിത പ്രദേശമായ ചൂരല്‍മലയും മേപ്പാടിയിലെ ക്യാമ്പും സന്ദർശിച്ച പ്രധാനമന്ത്രി ക്യാമ്പിൽ കഴിയുന്നവരുമായി നേരിട്ട് സംസാരിച്ചു. അവരുടെ വിഷമങ്ങൾ പ്രധാനമന്ത്രി കേട്ടു. ക്യാമ്പിൽ ദുരന്തം ബാധിച്ച 12 ഓളം പേരെ പ്രധാനമന്ത്രി കണ്ടു. മെഡിക്കൽ സംഘത്തെയും കണ്ടു. ശേഷം ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിലെത്തിയ പ്രധാനമന്ത്രി ദുരന്തത്തിൽ പരിക്കേറ്റവരെയും സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. മുഖ്യമന്ത്രിയും ​ഗവർണറും കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയും ഇവർക്കൊപ്പമുണ്ടായിരുന്നു.

കുടുംബം മുഴുവനായും നഷ്ടപ്പെട്ട മുഹമ്മദ് ഹാനി, ലാവണ്യ എന്നീ കുട്ടികളോട് ക്യാമ്പിൽ വെച്ച് പ്രധാനമന്ത്രി സംസാരിച്ചിരുന്നു. ദുരന്തഭൂമി നടന്നുകണ്ട് വിലയിരുത്തിയ ശേഷമാണ് അദ്ദേഹം മേപ്പാടിയിലേക്ക് പോയത്. ചൂരൽമലയിൽ എഡിജിപി എം ആര്‍ അജിത് കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കി. ബെയ്‌ലിപ്പാലത്തിലും പ്രധാനമന്ത്രി സന്ദർശനം നടത്തി. വെള്ളാര്‍മല സ്‌കൂള്‍ പരിസരത്ത് എത്തിയപ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ പ്രധാനമന്ത്രി ആശങ്ക പങ്കുവച്ചു. കുട്ടികളുടെ തുടര്‍പഠനത്തെക്കുറിച്ചും ചോദിച്ചറിഞ്ഞു. തീരുമാനിച്ചതിലും കൂടുതല്‍ സമയം പ്രധാനമന്ത്രി ചൂരല്‍മലയില്‍ ചെലവഴിച്ചു.

Also Read

More Stories from this section

family-dental
witywide