
കൽപ്പറ്റ: കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്തത്തിൽ പരിക്കേറ്റവരെയും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെയും നേരിൽ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തത്തിന്‍റെ വ്യാപ്തി വിലയിരുത്തി. ഇതിന് ശേഷം വയനാട് കളക്ട്രേറ്റിൽ നിർണായകമായ അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മോദി പങ്കെടുക്കുകയാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി എന്നിവരടക്കം പങ്കെടുക്കുന്ന യോഗത്തിൽ നിർണായക പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.
അവലോകന യോഗത്തിൽ മുണ്ടക്കൈ ദുരന്തത്തിന്റെ വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. പ്രസന്റേഷനായാണ് റിപ്പോർട്ട് പ്രധാനമന്ത്രിക്ക് മുന്നിൽ വെക്കുക. ഇ റിപ്പോർട്ട് കണ്ടശേഷം അദ്ദേഹം വയനാട്ടിൽ നിന്ന് മടങ്ങുമെന്നാണ് കരുന്നത്. യോഗത്തിൽ മുണ്ടക്കൈയ്ക്ക് വേണ്ട സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള മെമൊറാണ്ടം സർക്കാർ പ്രധാനമന്ത്രിക്ക് മുമ്പിൽ വെക്കും. മൂന്ന് മണിക്ക് മടങ്ങി പോകേണ്ടിയിരുന്ന പ്രധാനമന്ത്രി ആളുകളെ നേരിട്ട് കണ്ട് സംസാരിക്കാൻ തീരുമാനിച്ചതോടെ ഷെഡ്യൂളിൽ മാറ്റം വരികയായിരുന്നു. ദുരന്തബാധിത പ്രദേശമായ ചൂരല്‍മലയും മേപ്പാടിയിലെ ക്യാമ്പും സന്ദർശിച്ച പ്രധാനമന്ത്രി ക്യാമ്പിൽ കഴിയുന്നവരുമായി നേരിട്ട് സംസാരിച്ചു. അവരുടെ വിഷമങ്ങൾ പ്രധാനമന്ത്രി കേട്ടു.
ക്യാമ്പിൽ ദുരന്തം ബാധിച്ച 12 ഓളം പേരെ പ്രധാനമന്ത്രി കണ്ടു. മെഡിക്കൽ സംഘത്തെയും കണ്ടു. ശേഷം ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിലെത്തിയ പ്രധാനമന്ത്രി ദുരന്തത്തിൽ പരിക്കേറ്റവരെയും സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. മുഖ്യമന്ത്രിയും ഗവർണറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഇവർക്കൊപ്പമുണ്ടായിരുന്നു.കുടുംബം മുഴുവനായും നഷ്ടപ്പെട്ട മുഹമ്മദ് ഹാനി, ലാവണ്യ എന്നീ കുട്ടികളോട് ക്യാമ്പിൽ വെച്ച് പ്രധാനമന്ത്രി സംസാരിച്ചിരുന്നു. ദുരന്തഭൂമി നടന്നുകണ്ട് വിലയിരുത്തിയ ശേഷമാണ് അദ്ദേഹം മേപ്പാടിയിലേക്ക് പോയത്. ചൂരൽമലയിൽ എഡിജിപി എം ആര്‍ അജിത് കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കി. ബെയ്‌ലിപ്പാലത്തിലും പ്രധാനമന്ത്രി സന്ദർശനം നടത്തി. വെള്ളാര്‍മല സ്‌കൂള്‍ പരിസരത്ത് എത്തിയപ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ പ്രധാനമന്ത്രി ആശങ്ക പങ്കുവച്ചു. കുട്ടികളുടെ തുടര്‍പഠനത്തെക്കുറിച്ചും ചോദിച്ചറിഞ്ഞു. തീരുമാനിച്ചതിലും കൂടുതല്‍ സമയം പ്രധാനമന്ത്രി ചൂരല്‍മലയില്‍ ചെലവഴിച്ചു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടില്‍ എത്തിയ പ്രധാനമന്ത്രി ആകാശനിരീക്ഷണത്തിന് ശേഷം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റര്‍ ഇറങ്ങി. ശേഷം റോഡ് മാർഗം ദുരന്തമേഖലയിലേക്ക് എത്തുകയായിരുന്നു. അതിതീവ്ര ദുരന്തമായി ചൂരല്‍മല ദുരന്തത്തെ മാറ്റാന്‍ മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി തന്നെ നേരിട്ട് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതോടെ ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങളള്‍ക്കും കേന്ദ്ര സഹായം ലഭ്യമാകുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.