
ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റ് ഇന്ന് അപൂർവ്വമായൊരു സംഭവത്തിനാണ് സാക്ഷ്യം വഹിച്ചത്. രാജ്യസഭയിൽ ഒരു നിർണായക നിയമനിർമാണവുമായി ബന്ധപ്പെട്ട വോട്ടെടുപ്പിന് അനാരോഗ്യം അവഗണിച്ചും വീൽചെയറിൽ എത്തിയ കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. വിരമിക്കുന്ന അംഗങ്ങൾക്ക് യാത്രയയപ്പ് ചടങ്ങും പാർലമെന്റിൽ നടന്നു.
“സഭയിലെ വോട്ടെടുപ്പിനിടെ, ട്രഷറി ബെഞ്ച് വിജയിക്കുമെന്ന് അറിയാമായിരുന്നു, പക്ഷേ ഡോ. മൻമോഹൻ സിംഗ് തൻ്റെ വീൽചെയറിൽ വന്ന് വോട്ട് രേഖപ്പെടുത്തി. ഒരു അംഗം തൻ്റെ കടമകളിൽ ജാഗ്രത പുലർത്തുന്നതിൻ്റെ ഉദാഹരണമാണിത്. അദ്ദേഹത്തിന്റെ ഈ പ്രവൃത്തി എല്ലാവർക്കും ഒരു ഉദാഹരണമായിരുന്നു,” മോദി പറഞ്ഞു.
മൻമോഹൻ സിംഗ് ആരെയാണ് പിന്തുണയ്ക്കുന്നത് എന്നതിനപ്പുറം അദ്ദേഹം ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്തത് എന്ന് താൻ വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകള്‍ക്ക് വലിയ ആയുസ്സില്ല. എന്നാല്‍, ഇരുസഭകളേയും രാജ്യത്തെയും അദ്ദേഹം നയിച്ച രീതി ഇന്ത്യന്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളിലും ഓർമിക്കപ്പെടും. ദീര്‍ഘായുസ്സോടെ അദ്ദേഹം തങ്ങളെ നയിക്കട്ടെയെന്നും മോദി കൂട്ടിച്ചേർത്തു.