
ആലപ്പുഴ: ആലപ്പുഴ കാട്ടൂര്‍ ഹോളിഫാമിലി വിസിറ്റേഷന്‍ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകർക്കെതിരെ കേസെടുത്തു. കുട്ടിയെ മാനസികമായി പീഡിപ്പിച്ചു എന്ന ആരോപണം നേരിടുന്ന രണ്ട് അധ്യാപകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്കൂളിലെ കായികാധ്യാപകൻ ക്രിസ്തു ദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെ മണ്ണഞ്ചേരി പൊലീസാണ് കേസ് എടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്. അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിൽ മറ്റു വകുപ്പുകൾ കൂടി ചുമത്തും എന്ന് പൊലീസ് അറിയിച്ചു.
അതേസമയം നേരത്തെ ഈ അധ്യാപകരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതിരുന്നു. 13 കാരനായ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കുകയാണ് പൊലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (സിഡബ്ല്യുസി)യും. കഴിഞ്ഞ ദിവസം സ്കൂളിലെത്തി അധ്യാപകരുടെ മൊഴിയെടുത്തിരുന്നു സിഡബ്ല്യുസി. പൊലീസും 13 വയസുകാരന്‍റെ സഹപാഠികളുടെ മൊഴിയെടുത്തിരുന്നു.
ആലപ്പുഴയിലെ കാട്ടൂര്‍ ഹോളിഫാമിലി വിസിറ്റേഷന്‍ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ജീവനൊടുക്കിയ എ എം പ്രജിത്ത്. മനോജ് – മീര ദമ്പതികളുടെ മകനായ പ്രജിത്തിനെ കഴിഞ്ഞ 15 നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നിസ്സാര കാര്യത്തിന് ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്‍റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നത്. പി ടി അധ്യാപകനായ ക്രിസ്തു ദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരായാണ് ആരോപണം. എന്നാല്‍ സ്കൂളിലെ പ്രധാന അധ്യാപിക സിസ്റ്റര്‍ സോഫിയ ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുളളപ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Police case against 2 teachers Alappuzha 13 year student suicide issue