സിദ്ധാർഥന്‍റെ മരണം: മുഴുവൻ പ്രതികളും പിടിയിൽ; പത്തുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുഴുവൻ പ്രതികളും പിടിയിലായി. മുഖ്യപ്രതി കൊല്ലം സ്വദേശി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ള പ്രതികളെയാണ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി. പത്തുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എട്ടുപേർ കസ്റ്റഡിയിലാണ്.

പത്തനംതിട്ട അടൂര്‍ സ്വദേശി ജെ.അജയ് (24), കൊല്ലം പരവൂര്‍ സ്വദേശി എ.അല്‍ത്താഫ് (21,) കൊല്ലം കിഴക്കുംഭാഗം സ്വദേശി ആര്‍.എസ്. കാശിനാഥന്‍ (25,) മുഹമ്മദ് ഡാനിഷ്, ആദിത്യന്‍ തുടങ്ങിയവരാണ് ശനിയാഴ്ച പോലീസിന്റെ പിടിയിലായത്. സിന്‍ജോയെ കല്പറ്റയില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കീഴടങ്ങാന്‍ വരുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.

ബെംഗളൂരുവില്‍ വിവിധ സ്ഥലങ്ങളിലായി മാറിമാറി ഒളിവില്‍ കഴിയുകയായിരുന്ന അജയിനെ ബത്തേരി ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സാഹസികമായി പിടികൂടിയത്. കൊല്ലത്ത് വിവിധയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരവേ ബന്ധുവീട്ടില്‍ നിന്നാണ് പടിഞ്ഞാറത്തറ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അല്‍ത്താഫിനെ കസ്റ്റഡിയിലെടുക്കുന്നത്.

പോലീസ് സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് കാശിനാഥന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ കീഴടങ്ങുകയായിരുന്നു. വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എന്‍. സജീവിനാണ് കേസിന്റെ അന്വേഷണ ചുമതല.

കേസില്‍ ഉള്‍പ്പെട്ട നാലുപ്രതികള്‍ക്കായി ശനിയാഴ്ച രാവിലെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സൗദ് റിസാല്‍, കാശിനാഥന്‍, അജയ്കുമാര്‍, സിന്‍ജോ ജോണ്‍സണ്‍ എന്നിവര്‍ക്കെതിരേയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്. ഇതിനുപിന്നാലെയാണ് കാശിനാഥന്‍ അടക്കമുള്ളവര്‍ പോലീസിന്റെ പിടിയിലായത്.

More Stories from this section

family-dental
witywide