
കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ റാഗിംഗ് പരാതിയുടെ പേരിൽ സസ്പെൻഡ് ചെയ്ത രണ്ട് വിദ്യാർഥികളുടെ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. കോളേജിലെ നാലാംവര്‍ഷ വിദ്യാര്‍ത്ഥികളായ അമരേഷ് ബാലി, അജിത് അരവിന്ദാക്ഷൻ എന്നിവരുടെ ഹർജിയിയിൽ ഇടപെട്ട ഹൈക്കോടതി സസ്പെൻഷൻ നടപടിക്ക് സ്റ്റേ നൽകി. സസ്പെൻഷൻ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ഹർജി വിശദമായി കേട്ട ഹൈക്കോടതി തത്കാലത്തേക്ക് സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യുന്നതായി അറിയിക്കുകയായിരുന്നു.
സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട റാംഗിങ്ങിന്‍റെ പേരിലായിരുന്നില്ല ഇവർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചിരുന്നത്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ 2023 ലുണ്ടായ മറ്റൊരു റാഗിംഗ് പരാതിയുടെ പേരിലുള്ള നടപടിക്കാണ് ഹൈക്കോടതി ഇപ്പോൾ സ്റ്റേ അനുവദിച്ചത്. സിദ്ധാര്‍ത്ഥന്റെ മരണത്തിന് പിന്നാലെയാണ് കഴിഞ്ഞ വർഷത്തെ മറ്റൊരു പരാതിയിൽ അമരേഷ് ബാലി, അജിത് അരവിന്ദാക്ഷനുമെതിരെ നടപടിയുണ്ടായത്.
കഴിഞ്ഞ വർഷം ഈ വിദ്യാർത്ഥികൾ 2021 ബാച്ചിലെ വിദ്യാർത്ഥിയെ റാഗ് ചെയ്തതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ അന്വേഷണത്തിൽ ഇവർക്കെതിരെ തെളിവുകളോ പരാതിയോ ആന്‍റി റാഗിംഗ് സമിതിക്ക് കിട്ടിയിരുന്നില്ല. റാഗ് ചെയ്യപ്പെട്ടതായി ആരോപിക്കപ്പെട്ട വിദ്യാർഥിയുടെ പേരിലും പരാതിയുണ്ടായിരുന്നില്ല. നേരത്തെ മുതലേ ഇത്തരം സംഭവങ്ങൾ കോളേജിൽ നടക്കാറുണ്ടെന്ന് വരുത്തി തീർത്ത് സിദ്ധാർത്ഥിന്‍റെ മരണത്തിലുള്ള റിപ്പോർട്ടിന് കൂടുതൽ ബലം നൽകാനാണ് ആന്റി റാഗിംഗ് സമിതി ശ്രമിച്ചതെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഈ വാദം പരിഗണിച്ചാണ് ഇവർക്ക് ഇടക്കാല ഉത്തരവായി സ്റ്റേ നൽകിയിരിക്കുന്നത്.
Pookode veterinary university 2 students suspension stays Kerala HC