സുഡാനിലെ സമാധാനത്തിനായി പ്രാർത്ഥിക്കണമെന്നു മാർപ്പാപ്പ

സെൻ്റ് പീറ്റേഴ്‌സ് സ്ക്വയർ : ഒരു വർഷത്തിലേറെയായി നീണ്ടുനിന്ന യുദ്ധത്തിന് ഇതുവരെ സമാധാനപരമായ പരിഹാരം കണ്ടെത്താൻ കഴിയാത്ത സുഡാന് വേണ്ടി പ്രാർത്ഥിക്കാൻ താൻ എല്ലാവരേയും ക്ഷണിക്കുന്നുവെന്ന് മാർപാപ്പ. ദശലക്ഷക്കണക്കിന് ആളുകൾക്ക്  പട്ടിണിയിൽ കഴിയുന്ന  സുഡാനിൽ സമാധാനത്തിനായി പ്രാർത്ഥിക്കണമെന്നും  മാർപ്പാപ്പ അഭ്യർത്ഥിച്ചു. ഞായറാഴ്ച സെൻ്റ് പീറ്റേഴ്‌സ് സ്ക്വയറിൽ പ്രാർത്ഥിക്കുന്നതിനിടെയാണ് ഫ്രാൻസിസ് മാർപാപ്പ അഭ്യർത്ഥന നടത്തിയത്.

സുഡാനിലെ യുദ്ധം ചെയ്യുന്ന പാർട്ടികൾക്കിടയിൽ സമാധാനം സ്ഥാപിക്കാനും ആയുധങ്ങളുടെ ശബ്ദം നിലയ്ക്കാനും പ്രാർത്ഥന ആവശ്യമാണെന്നും  ഫ്രാൻസിസ് മാർപാപ്പ ലോകനേതാക്കളോട് പറഞ്ഞു.

സുഡാനെയും അവിടെ നിന്ന് പലായനം ചെയ്ത ആളുകളെയും സഹായിക്കാൻ അന്താരാഷ്ട്ര നേതാക്കളോടും സുഡാൻ അധികാരികളോടും മാർപാപ്പ അഭ്യർത്ഥിച്ചു. സുഡാനീസ് അഭയാർത്ഥികൾക്ക് അയൽ രാജ്യങ്ങളിൽ സ്വാഗതവും സംരക്ഷണവും ലഭിക്കട്ടെയെന്ന് അദ്ദേഹം പ്രത്യാശ പങ്കുവച്ചു.

യുക്രെയ്ൻ, പലസ്തീൻ, ഇസ്രയേൽ, മ്യാൻമർ എന്നിവിടങ്ങളിലും സമാധാനത്തിനായി ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിച്ചു. നേതാക്കൾ വിവേകം കാണിക്കണമെന്നും മാർപാപ്പ അഭ്യർത്ഥിച്ചു.

പി.പി. ചെറിയാൻ