കോഴിക്കോട്: പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴവാങ്ങിയെന്ന ആരോപണത്തിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതിനു പിന്നാലെ സിപിഎമ്മിനെ വെല്ലുവിളിച്ചും പരാതിക്കാരന്‍റെ വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി പ്രമോദ് കോട്ടൂളി രംഗത്ത്. പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന കുറ്റം നിഷേധിച്ച പ്രമോദ്, താൻ ആരുടെയും പക്കൽ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് പറഞ്ഞു. ആര്‍ക്ക് എപ്പോൾ എവിടെ വച്ച് പണം കൊടുത്തുവെന്ന് പരാതിക്കാരൻ ശ്രീജിത്തും പാര്‍ട്ടിയും വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
വിവാദത്തിൽ പാര്‍ട്ടിക്ക് പരാതി നല്‍കിയ ശ്രീജിത്തിന്റെ വീടിനു മുന്നിൽ അമ്മക്കൊപ്പം സമരവും തുടങ്ങി പ്രമോദ്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സത്യാവസ്ത അമ്മയെ ബോധ്യപ്പെടുത്തണമെന്നും പ്രമോദ് വ്യക്തമാക്കി. ഈ സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ഈ സംഭവത്തിൽ എല്ലാ തരത്തിലുള്ള അന്വേഷണവും നടത്തണം. അതിനായി വ്യക്തിയെന്ന നിലയിൽ നാളെ തന്നെ പരാതി കൊടുക്കും. പാര്‍ട്ടി എനിക്ക് ജീവനാണ്, രക്ഷിതാവിനെ പോലെയാണ്. താൻ തെറ്റിദ്ധരിക്കപ്പെട്ടുപോയോ എന്ന് പരിശോധിക്കണം. ഒരാഴ്ചയായി തനിക്കെതിരെ ആക്രമണം നടക്കുന്നുണ്ട്. എനിക്കാരെയും തോൽപ്പിക്കേണ്ട. എന്റെ പ്രസ്ഥാനം തോറ്റ് കാണരുത്, എൻ്റെ അമ്മയാരുടെയും മുന്നിൽ തല കുനിക്കരുത്. അതിനായാണ് സമരം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.