കണ്ണില്ലാത്ത ക്രൂരത; പഞ്ചാബിൽ ഗർഭിണിയെ കട്ടിലിൽ കെട്ടിയിട്ട് ഭർത്താവ് തീകൊളുത്തി, യുവതിക്ക് ദാരുണാന്ത്യം

അമൃത്‌സർ/ന്യൂഡൽഹി: പഞ്ചാബിൽ ഗർഭിണിയായ യുവതിയെ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തി. ആറുമാസം ഗർഭിണിയായ 23 കാരിയായ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. യുവതി ഇരട്ടക്കുട്ടികളെയായിരുന്നു ഗർഭം ധരിച്ചിരുന്നത്.

വെള്ളിയാഴ്‌ച ദമ്പതികൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന്, ഗർഭിണിയായ പിങ്കിയെ കട്ടിലിൽ കെട്ടിയിട്ട് ഇയാൾ തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമൃത്സറിനടുത്തുള്ള ബുള്ളേനംഗൽ ഗ്രാമത്തിൽ നിന്ന് വെള്ളിയാഴ്ചയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

സുഖ്‌ദേവും പിങ്കിയും തമ്മിൽ എപ്പോഴും വഴക്കായിരുന്നു. വെള്ളിയാഴ്ചയും അവർ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി, തുടർന്ന് സുഖ്ദേവ് പിങ്കിയെ കൊലപ്പെടുത്തി രക്ഷപ്പെട്ടു,” ഉദ്യോഗസ്ഥർ പറഞ്ഞു.

ദേശീയ വനിതാ കമ്മീഷൻ (NCW) പഞ്ചാബ് പോലീസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. “അമൃത്‌സറിൽ ഒരാൾ ഗർഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ദാരുണമായ സംഭവം ഞെട്ടിക്കുന്നതാണ്. മൂന്നുദിവസത്തിനുള്ളി കുറ്റവാളിയെ പിടികൂടി റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചാബ് ഡിജിപിക്ക് കത്ത് അയച്ചു.”

സംഭവത്തിന് ശേഷം ഒളിവിലായിരുന്ന സുഖ്ദേവിനെ ഇന്നലെ വൈകുന്നേരത്തോടെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.