മലപ്പുറം: എഡിജിപി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ കൂടുതല്‍ ആരോപണവുമായി പിവി അന്‍വര്‍ എം എൽ എ രംഗത്ത്. വിശ്വസിച്ചവര്‍ മുഖ്യമന്ത്രിയെ ചതിച്ചെന്നാണ് അൻവർ ഇന്ന് ശശിയെ ലക്ഷ്യമിട്ട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് കാര്യങ്ങള്‍ എത്തുന്നില്ല. പി ശശിയെന്ന ബാരിക്കേഡില്‍ തട്ടി ഇത് നില്‍ക്കുകയാണ്. വിശ്വസിച്ചവര്‍ ചതിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി പരിശോധിക്കുകയാണ്. അദ്ദേഹത്തിന്റെ ബോധ്യപ്പെടലിലേക്ക് കാര്യം എത്തണം. വിശ്വസിച്ചവര്‍ ചതിച്ചെന്ന് പരിപൂര്‍ണബോധ്യം വരുന്നതോടെ ഒരു തീരുമാനത്തില്‍ മുഖ്യമന്ത്രി എത്തും. കാര്യങ്ങള്‍ ബോധ്യപ്പെടുന്നത് വരെ എന്ത് സംഭവിച്ചാലും മുഖ്യമന്ത്രി നിലപാട് മാറ്റില്ല. പി ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി എഴുതി നല്‍കുമെന്നും പിവി അന്‍വര്‍ പറഞ്ഞു.
ആര്‍എസ്എസ് എഡിജിപി ചര്‍ച്ചയുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും ചേര്‍ന്നാണ് പൂഴ്ത്തിയത്. ആര്‍എസ്എസ്-എഡിജിപി ചര്‍ച്ചയുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി ആദ്യം കണ്ടിരുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു. അതുപോലെ തന്നെ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആദ്യം അന്വേഷണം ശരിയായ രീതിയില്‍ നടന്നില്ല. അട്ടിമറിക്കാൻ നീക്കം നടന്നു. ആശ്രമം കത്തിച്ച കേസില്‍ പോലീസ് പ്രതികളെ രക്ഷിക്കാന്‍ ഒരുപാട് ശ്രമിച്ചു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടികൂടിയത്. ആര്‍എസ്എസ് സ്വഭാവമുള്ള പോലീസുകാര്‍ സര്‍ക്കാരിനെ എത്രത്തോളം പ്രതിസന്ധിയിലാക്കുന്നു എന്നതിന്റെ തെളിവാണിതെന്നും പിവി അന്‍വര്‍ പറഞ്ഞു.