മലപ്പുറം: എഡിജിപി എം.ആർ.അജിത് കുമാറിനും പൊലീസ് സേനയ്ക്കും എതിരെ കൂടുതൽ ആരോപണങ്ങളുമായി പി.വി.അൻവർ എംഎൽഎ. അജിത് കുമാർ ‘കൊട്ടാരം’ പണിയുന്നു എന്നാണ് ആരോപണം. കവടിയാർ കൊട്ടാരത്തിനടുത്ത് അജിത് കുമാർ ഇതിനായി സ്ഥലം വാങ്ങിയെന്നും 1200 ചതുരശ്ര അടി വലിപ്പമുള്ള ആഡംബര വീടാണു നിർമിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു. സോളാര്‍ കേസ് അട്ടിമറിച്ചതിന് പിന്നില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറാണെന്നും പി.വി. അൻവർ ആരോപിച്ചു.
‘കേരളത്തിന്റെ ചരിത്രത്തില്‍ ഇടതുപക്ഷം ഏറ്റവും ശക്തമായ സമരം നടത്തിയ കേസായിരുന്നു സോളാര്‍ കേസ്. അതെങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നോട് വെളിപ്പെടുത്തി. പാര്‍ട്ടിയേയും മുന്നണിയേയും പൊതുസമൂഹത്തേയും നന്നായി വഞ്ചിച്ച് കേസ് അട്ടിമറിച്ചു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അതിന്റെ പ്രധാന ഉത്തരവാദി എം.ആര്‍. അജിത് കുമാറാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനാവാം അത്. ഇക്കാര്യത്തില്‍ അന്വേഷണം വരുമ്പോള്‍ അത് കണ്ടെത്തട്ടെ’, അന്‍വര്‍ പറഞ്ഞു.
‘‘കവടിയാറിൽ 12,000 ചതുരശ്ര അടിയിലുള്ള വീടാണ് അജിത്കുമാർ നിർമിക്കുന്നത്. കവടിയാർ കൊട്ടാരത്തിനടുത്ത് ഇതിനായി അജിത്കുമാറിന്റെ പേരിൽ 10 സെന്റും അളിയന്റെ പേരിൽ 12 സെന്റും വാങ്ങി. സോളർ കേസ് അട്ടിമറിച്ചതിൽ എഡിജിപി അജിത്കുമാറിനു പങ്കുണ്ട്. എടവണ്ണ റിദാൻ കൊലപാതക കേസിൽ നിരപരാധിയെ കുടുക്കി,’’ അൻവർ ആരോപിച്ചു.