വിജയവാഡ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (മാഗ) അംഗങ്ങളുടെ വംശീയ അധിക്ഷേപങ്ങളെത്തുടർന്ന്, റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർ ഡൊണാൾഡ് ട്രംപിൻ്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജെഡി വാൻസിൻ്റെ ഭാര്യ ഉഷ വാൻസിന് പിന്തുണയുമായി യുഎസിലെ തെലുങ്ക് പ്രവാസികൾ.
“ഈ വംശീയ പരാമർശങ്ങൾ സ്വീകാര്യമല്ല, അത് അങ്ങേയറ്റം അപലപനീയമാണ്,” തെലുഗു അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (TANA) പ്രസിഡൻ്റ് നിരഞ്ജൻ ശൃംഗവരപു പറഞ്ഞു.
ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള കമല ഹാരിസിനൊപ്പം നിൽക്കണോ ഉഷ ചിലുകുരി വാൻസിനൊപ്പം നിൽക്കണോ എന്ന് തെലുങ്ക് പ്രവാസികൾളെ സംബന്ധിച്ചിടത്തോളം കൂടുതൽ ബുദ്ധിമുട്ടുള്ള തിരഞ്ഞെടുപ്പായി മാറിയിരിക്കുന്നു.
കുടിയേറ്റ വിഷയത്തിൽ ഉദാര നിലപാടുള്ള ഡെമോക്രാറ്റുകളെയാണ് അമേരിക്കയിലുള്ള ഇന്ത്യൻ സമൂഹം കാലങ്ങളായി പിന്തുണക്കുന്നത്. എന്നാൽ അമേരിക്കയിൽ ബിസിനസ് ചെയ്യുന്ന, ഗ്രീൻ കാര്‍ഡുള്ള ഇന്ത്യയിൽ നിന്ന് കുടിയേറിയവര്‍ റിപ്പബ്ലിക്കൻ പാര്‍ട്ടിക്കാണ് പിന്തുണ നൽകുന്നത്. ഇതിനിടെയാണ് തീവ്ര വലത് നിലപാടുകാരായ അമേരിക്കയിലെ ഒരു വിഭാഗം സൈബര്‍ ആക്രമണം നടത്തുന്നത്.
കമല ഹാരിസ് പ്രസിഡൻ്റ് സ്ഥാനാര്‍ത്ഥിയാവുകയാണെങ്കിൽ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള വോട്ട് മുഴുവനായി ഡെമോക്രാറ്റുകൾക്ക് കിട്ടുമെന്നാണ് തെലുഗു അസോസിയേഷൻ പ്രസിഡൻ്റിന്റെ വിലയിരുത്തൽ. അതേസമയം റിപ്പബ്ലിക്കൻ പാർട്ടി ഭരിച്ചപ്പോഴാണ് ഇന്ത്യക്ക് കൂടുതൽ നേട്ടമുണ്ടായതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഉഷയ്ക്ക് എതിരെ നടക്കുന്ന വംശീയ ആക്രമണങ്ങളെ തെരഞ്ഞെടുപ്പുമായി കൂട്ടിക്കലർത്തേണ്ടതല്ല. തെരഞ്ഞെടുപ്പുകൾ മെറിറ്റിൻ്റെ അടിസ്ഥാനത്തിലാവണം. ഇത്തരം ആക്രമണങ്ങളെ ആർക്ക് വോട്ട് ചെയ്യണമെന്ന തീരുമാനത്തെ സ്വീധീനിക്കില്ലെന്ന് സംഘടനയുടെ മുൻ അധ്യക്ഷൻ മോഹൻ നന്നാപേനിയും വ്യക്തമാക്കിയിട്ടുണ്ട്.