മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഭീതിപരത്തിയെ കാട്ടാനയെ മയക്കുവെടി വച്ചു. മാനന്തവാടിയെ മുൾമുനയിൽ നിർത്തിയ 12 മണിക്കൂറിന് ശേഷമാണ് കാട്ടാനയ്ക്ക് മയക്കുവെടിയേറ്റത്. കുങ്കിയാനകളെയടക്കം ഇറക്കിയുള്ള ദൗത്യസംഘത്തിന്‍റെ പരിശ്രമം ഒന്നര മണിക്കൂറിനൊടുവിലാണ് വിജയിച്ചത്. കാട്ടാനക്ക് മയക്കുവെടിയേറ്റെന്നും ശ്രമം വിജയകരമായിയെന്നും ആന അധികം വൈകാതെ മയങ്ങുമെന്നും ദൗത്യസംഘം അറിയിച്ചു. മയക്കുവെടിയേറ്റ കാട്ടാന അനങ്ങാന്‍ കഴിയാതെ നിലയുറപ്പിച്ചിരിക്കുകയാണെന്നും ദൗത്യസംഘം വിവരിച്ചു. മയങ്ങിതുടങ്ങിയാലുടനെ തന്നെ കുങ്കിയാനകളെ കാട്ടാനയ്ക്ക് സമീപമെത്തിക്കും. ശേഷം 3 കുങ്കിയാനകളും ചേര്‍ന്ന ഈ കാട്ടാനയെ എലിഫന്‍റ് ആംബുലന്‍സിലേക്ക് കയറ്റുന്ന നിലയിലാണ് കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്നും ദൗത്യസംഘം വിവരിച്ചു.
അതേസമയം ഇന്ന് ഉച്ചയോടെയാണ് കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാൻ ജില്ലാ കലക്ടർ രേണുരാജ് ഉത്തരവിട്ടത്. ഉത്തരമേഖല ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ദീപ അടക്കമുള്ളവർ സ്ഥലത്തെത്തിയാണ് കാര്യങ്ങൾ ഏകോപിപ്പിച്ചത്. വനംവകുപ്പിന്റെ പ്രത്യേക സംഘമാണ് മാനന്തവാടിയിലെത്തി കാട്ടനയെ മയക്കുവെടിവച്ചത്. വിക്രം, സൂര്യ, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകളും ദൗത്യ സംഘത്തിനൊപ്പമുണ്ട്.
മയക്കുവെടിയേറ്റ കാട്ടാനയെ കുങ്കിയാനകളുടെ സഹായത്തോടെ എലിഫന്‍റ് ആംബുലന്‍സിൽ കയറ്റിയ ശേഷം കർണാടകയിലേക്ക് മാറ്റുമെന്നാണ് വ്യക്തമാകുന്നത്. കേരള വനം വകുപ്പിന്‍റെ ഈ ദൗത്യത്തിന് എല്ലാവിധ സഹായവും നല്‍കുമെന്ന് കര്‍ണാടക വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം കാട്ടാന ഇറങ്ങിയതോടെ മാനന്തവാടി നഗരസഭ ഡിവിഷൻ 24, 25,26,27, ഇടവക പഞ്ചായത്ത് വാർഡ് 4,5,7 എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകൾ മാനന്തവാടി ടൗണിൽ വരുന്നത് പരമാവധി ഒഴിവാക്കണമെന്ന് കലക്ടർ നിർദേശിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ആനയെ പിന്തുടരുകയോ ഫോട്ടോയും വീഡിയോയും എടുക്കരുതെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
Radio collared elephant triggers panic at Mananthavady in Keralas Wayanad district was captured