
ഡല്‍ഹി: ഇന്ത്യയിലെ പ്രധാന വ്യവസായി ഗൗതം അദാനിക്കെതിരെ രൂക്ഷവിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. ഗൗതം അദാനിയുടെ താല്‍പര്യങ്ങളാണ് മോദി സംരക്ഷിക്കുന്നതെന്നും നമ്മള്‍ ഒരുമിച്ച് നില്‍ക്കുകയാണെങ്കില്‍ രണ്ടാളും സുരക്ഷിതരാണെന്നാണ് മോദി അദാനിയോട് പറയുന്നതെന്നും രാഹുൽ പറഞ്ഞു.
മഹാരാഷ്ട്രയില്‍ നടത്തിയ വാർത്തസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമർശം. മോദി-അദാനി കൂട്ടുകെട്ട് കാണിക്കുന്ന രണ്ട് ബാനറുകളുമായിട്ടാണ് രാഹുല്‍ ഇന്ന് വാർത്ത സമ്മേളനത്തിന് എത്തിയത്.
മഹാരാഷ്ട്രയിലെ മുഴുവൻ രാഷ്രടീയ സംവിധാനവും ധാരാവി ചേരി പുനർ വികസന പദ്ധതി അദാനിക്ക് നല്‍കാൻ വേണ്ടി പ്രവർത്തിച്ചു. ധാരാവി പുനർവികസന കരാർ ഒരാള്‍ക്ക് മാത്രം നല്‍കാനുള്ള ശ്രമങ്ങളാണ് ഉണ്ടായത്. രാജ്യത്തെ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ മറ്റ് സ്വത്തുക്കള്‍ എന്നിവയെല്ലാം ഒരാള്‍ക്ക് നല്‍കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
മഹാരാഷ്ട്രയില്‍ മഹാ വികാസ് അഖാഡി സർക്കാർ അധികാരത്തിലെത്തിയാല്‍ ധാരാവി ചേരി നവീകരണത്തിനായി അദാനിക്ക് നല്‍കിയ കരാർ റദ്ദാക്കുമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ചില ശതകോടീശ്വരൻമാരും പാവപ്പെട്ടവരും തമ്മിലുള്ള പോരാട്ടാമാണെന്നും രാഹുൽ പറഞ്ഞു.
Rahul gandhi alleges modi-Adani friendship destroy country