ടാറ്റാ സൺസ് കമ്പനി ചെയർമാൻ രത്തൻ ടാറ്റയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. രത്തൻ ടാറ്റ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. 86 കാരനായ താൻ വാർധക്യസഹജമായ അസുഖങ്ങൾക്ക് സ്ഥിരമായി മെഡിക്കൽ ചെക്കപ്പ് നടത്താറുണ്ടെന്ന് രത്തൻ ടാറ്റ തന്നെ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. അതേസമയം രത്തൻ ടാറ്റയുടെ ആരോഗ്യനിലയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ടാറ്റ പ്രതിനിധി പ്രതികരിച്ചില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും രത്തൻ ടാറ്റ തന്നെ നേരത്തെ അറിയിച്ചിരുന്നു. ഈ തിങ്കളാഴ്ച ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു ടാറ്റയുടെ പ്രസ്താവന. ഇതിന് പിന്നാലെയാണ് ആരോഗ്യനില വീണ്ടും ഗുരുതരമായതിനെ തുടർന്ന് ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത പുറത്തുവരുന്നത്.
1991-ൽ ടാറ്റ ഗ്രൂപ്പിന്‍റെ ചെയർമാനായി സ്ഥാനമേറ്റ രത്തൻ ടാറ്റ 2012 ലാണ് സ്ഥാനമൊഴിയുന്നത്. 1996-ൽ രത്തൻ ടെലി കമ്മ്യൂണിക്കേഷൻസ് കമ്പനിയായ ടാറ്റ ടെലി സർവീസസ് സ്ഥാപിച്ചു. നിരവധി ബിസിനസ് സംരംഭങ്ങൾ അദ്ദേഹം തുടങ്ങിയിട്ടുണ്ട്.