ചണ്ഡീഗഡ്: രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ഹരിയാനയിൽ ഭരണകക്ഷിയായ ബിജെപിയുമായി സഖ്യമുണ്ടാവില്ലെന്നും ജനനായക് ജനതാ പാർട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാല.
മാർച്ചിൽ ബിജപി മനോഹർ ലാൽ ഖട്ടറിനെ മാറ്റി നയാബ് സിംഗ് സെയ്‌നിയെ മുഖ്യമന്ത്രിയായി നിയമിച്ചതോടെ ബിജെപിയുമായുള്ള ജെജെപിയുടെ നാലര വർഷത്തെ സഖ്യം അവസാനിക്കുകയായിരുന്നു.
അടുത്തിടെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ, ഹരിയാനയിലെ 10 ലോക്‌സഭാ സീറ്റുകളിലും ജെജെപി സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും ഒന്നിൽ പോലും വിജയിക്കാനായില്ല. കോൺഗ്രസിൻ്റെ രാജ്യസഭാ എംപി ദീപേന്ദർ സിംഗ് ഹൂഡ റോഹ്തക് ലോക്‌സഭാ സീറ്റിൽ വിജയിച്ചതോടെ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഈ ഒഴിവിലേക്കാണ് ഹരിയാനയില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രമുഖനായ വ്യക്തിയേയോ ഏതെങ്കിലും കായികതാരത്തേയോ മത്സരിപ്പിക്കണമെന്ന നിബന്ധനയോടെയാണ് ജെജെപി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.